വിലക്കയറ്റം റിസർവ് ബാങ്കിനും വെല്ലുവിളി
Mail This Article
കൊച്ചി ∙ ഉപഭോക്തൃ വിലസൂചികയിലെ വൻ വർധന സർക്കാരിനെന്നപോലെ റിസർവ് ബാങ്കിനും വെല്ലുവിളിയാകും. ചില്ലറ വിൽപന വില ആധാരമാക്കിയുള്ള ഈ വിലക്കയറ്റത്തോതാണ് റിസർവ് ബാങ്ക് അടിസ്ഥാന പലിശ നിർണയമടക്കമുള്ള നയ രൂപീകരണത്തിനു പരിഗണിക്കുക. ആശാസ്യമായ വിലക്കയറ്റം 4% (2% കൂടുകയോ കുറയുകയോ ചെയ്യാം) എന്നതാണ് റിസർവ് ബാങ്കിന്റെ നിലപാട്. ആ നില മറികടന്നു എന്നതാണ് ഡിസംബറിലെ സ്ഥിതി.
കേന്ദ്ര ബജറ്റിനു തൊട്ടുപിന്നാലെ, ഫെബ്രുവരി ആറിന് റിസർവ് ബാങ്ക് നയപ്രഖ്യാപനം നടത്താനിരിക്കേ പുറത്തുവന്ന ഈ കണക്ക്, വായ്പപ്പലിശ കുറയ്ക്കാനുള്ള സാധ്യത വിരളമാക്കുന്നു. പലിശ കുറച്ച് പണലഭ്യത കൂടിയാൽ വിപണിയിൽ ഡിമാൻഡ് ഉയരുമെന്നും അതു വീണ്ടും വിലക്കയറ്റത്തിനു വഴിവയ്ക്കുമെന്നും കണക്കാക്കുന്നു. എന്നാൽ, രാജ്യത്ത് ഇപ്പോൾ വളർച്ചനിരക്ക് ഉയർത്തുകയാണു മുഖ്യ ലക്ഷ്യമെന്നും അതിനു പലിശ കുറയ്ക്കണമെന്നുമാണു മറുവാദം. ഭക്ഷ്യവിലക്കയറ്റം താൽക്കാലികമാണെന്നും അവർ പറയുന്നു.