വാൾമാർട്ടിൽ 56 പേർക്കു ജോലി പോയി; 1000 പേരെ പിരിച്ചുവിടാൻ ഓയോ
Mail This Article
ന്യൂഡൽഹി ∙ ചില്ലറ വ്യാപാര രംഗത്തെ ആഗോള ഭീമനായ അമേരിക്കൻ കമ്പനി വാൾമാർട്ട് ഇന്ത്യയിലെ 8 ഉന്നത ഉദ്യോഗസ്ഥരടക്കം 56 ജീവനക്കാരെ പിരിച്ചുവിട്ടു. രാജ്യത്തെ ബിസിനസ് ഘടന ഉടച്ചു വാർക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നു കമ്പനി വൃത്തങ്ങൾ വെളിപ്പെടുത്തി. വാൾമാർട്ട് സ്റ്റോറുകളുടെ വിപുലീകരണ ചുമതലയുള്ള റിയൽ എസ്റ്റേറ്റ് ഡിവിഷനിലെ ജീവനക്കാരാണ് പിരിച്ചുവിട്ടവരിൽ ഏറെയും.
അതേ സമയം, ഇന്ത്യയിലെ മൊത്ത വ്യാപാര രംഗത്തെ ബിസിനസിൽ കമ്പനി തുടർന്നും സജീവമായിരിക്കുമെന്ന് വാൾമാർട്ട് ഇന്ത്യ പ്രസിഡന്റും സിഇഒയുമായ ക്രിഷ് അയ്യർ പറഞ്ഞു. ഇതേസമയം, ഹോസ്പിറ്റാലിറ്റി കമ്പനിയായ ഓയോ ഇന്ത്യയിലെ 1000 ജീവനക്കാരെ ഒഴിവാക്കാൻ ആലോചിക്കുന്ന വിവരം പുറത്തുവന്നു. ഇക്കാര്യം സൂചിപ്പിച്ചു കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ റിതേഷ് അഗർവാൾ ജീവനക്കാർക്കു മെയിൽ അയച്ചു. വേറെ ജോലി അന്വേഷിച്ചുകൊള്ളാനാണ് മെയിലിന്റെ ഉള്ളടക്കം.
എത്രപേരെയാണ് പിരിച്ചുവിടുന്നതെന്ന് മെയിലിൽ വ്യക്തമല്ലെങ്കിലും 1000 പേർ വരുമെന്നു വിശ്വസനീയ കേന്ദ്രങ്ങൾ പറയുന്നു. വാൾമാർട്ട് പ്രതിസന്ധിയിൽ ആയതു കൊണ്ടാണ് ജീവനക്കാരെ പിരിച്ചു വിട്ടതെന്ന റിപ്പോർട്ടുകൾ കമ്പനി നിഷേധിച്ചു. രാജ്യത്തു വാൾമാർട്ടിനു 28 മൊത്തവ്യാപാര സ്റ്റോറുകളാണുള്ളത്. ചെറുകിട കച്ചവടക്കാർക്കു ഇവർ സാധനങ്ങൾ വിൽക്കുന്നുവെങ്കിലും ഉപഭോക്താക്കൾക്കു നേരിട്ടു വിൽപന നടത്താൻ അനുമതി ലഭിച്ചിട്ടില്ല. കഴിഞ്ഞവർഷം 6 പുതിയ സ്റ്റോറുകൾ ആരംഭിച്ചിരുന്നു. വിൽപന 22 % വർധിച്ചുവെന്ന് ക്രിഷ് പറഞ്ഞു.