ആഭ്യന്തര വിപണിയിൽ റബർ വില ഉയരുന്നു
Mail This Article
കോട്ടയം ∙ രാജ്യാന്തര വിപണിയിൽ റബർ ലഭ്യത കുറഞ്ഞതോടെ ആഭ്യന്തര വിപണിയിൽ റബർ വില ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കിലോഗ്രാമിന് 135 രൂപയാണ് റബർ വില. ഈ സ്ഥിതി തുടർന്നാൽ ഉൽപാദന സീസണിന്റെ മധ്യത്തിൽ റബർ വില 150 രൂപ കടക്കുമെന്നു പ്രതീക്ഷ.
പ്രധാന റബർ ഉൽപാദക രാജ്യങ്ങളായ ഇന്തോനേഷ്യയിലും തായ്‌ലൻഡിലും റബർ കൃഷിക്ക് രോഗം ബാധിച്ചതാണു രാജ്യാന്തര വിപണിയിലെ ക്ഷാമത്തിനു കാരണം. ഇതു മൂലം റബർ ഉൽപാദനത്തിൽ 15% ഇടിവു വന്നു. ക്ഷാമത്തിന്റെ സൂചന ലഭിച്ചതോടെ വിദേശ രാജ്യങ്ങൾ കയറ്റുമതി കുറച്ചു. കൂടാതെ ആഭ്യന്തര വിപണിയിൽ റബർ സംഭരണവും കുറച്ചു.
ഈ സാഹചര്യം ഏതാനും മാസങ്ങൾ കൂടി തുടരുമെന്നു കരുതുന്നതായി റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ പറഞ്ഞു. കേരളത്തിൽ റബർ മേഖലയിൽ ഇപ്പോൾ ഉൽപാദന കാലമാണ്. സാധാരണയായി ഉൽപാദന കാലത്ത് റബർ വില താഴുന്നതാണു പതിവ്.
വിപണിയിൽ റബർ ലഭ്യത വർധിക്കുന്നതാണു കാരണം. എന്നാൽ ഇക്കുറി പതിവു തെറ്റിച്ച് ഉൽപാദന കാലത്ത് റബർ വില ഉയരുന്നത് കാർഷിക മേഖലയ്ക്ക് ഉണർവു പകർന്നു. രണ്ടു മാസം മുൻപ് റബർ വില കിലോഗ്രാമിന് 120 രൂപ വരെയായി താഴ്ന്നിരുന്നു. 8 വർഷമായി കുറഞ്ഞു നിൽക്കുന്ന റബർ വില ചുരുങ്ങിയ കാലയളവിൽ മാത്രമാണ് ഉയർന്നു നിന്നത്.