ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഭദ്രമാണെന്നും വളർച്ചയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയെന്നും ധനമന്ത്രി നിർമല സീതാരാമൻ. തൊഴിലില്ലായ്മ പരിഹരിക്കാനും ഗ്രാമീണ മേഖലയിൽ ആവശ്യകത വർധിപ്പിക്കാനു സർക്കാർ എടുത്ത നടപടികൾ ഫലം കണ്ടു തുടങ്ങിയെന്നും ബജറ്റ് ചർച്ചയ്ക്കു മറുപടി പറയവേ ധനമന്ത്രി പാർലമെന്റിന്റെ ഇരുസഭകളിലും പറഞ്ഞു. പഴയ കാര്യങ്ങൾ മാത്രം പറഞ്ഞ ബജറ്റിന്റെ തനിയാവർത്തനമാണു മറുപടി പ്രസംഗമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 

5 ലക്ഷം കോടി സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ എത്തിക്കുന്ന നടപടികളാണ് സർക്കാർ എടുക്കുന്നതെന്ന് നിർമല ആവർത്തിച്ചു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ വർധനയും ഉൽപാദനത്തിലെ വർധനയും ജിഎസ്ടി പിരിവിൽ തുടർച്ചയായ 6 മാസം ഒരു ലക്ഷം കോടിക്കു മേൽ വരുമാനമുണ്ടായതും വളർച്ചയുടെ ലക്ഷണങ്ങളാണെന്ന് ലോക്സഭയിൽ ഒരുമണിക്കൂറിലേറെ നീണ്ട മറുപടി പ്രസംഗത്തിൽ അവർ പറഞ്ഞു.

പ്രതീക്ഷയുടെ പുതുനാമ്പുകളായി 7 ഘടകങ്ങളുണ്ട്. ആഗോളതലത്തിൽ ഇന്ത്യക്കനുകൂലമായ നിക്ഷേപാന്തരീക്ഷം, മൊത്ത വിദേശ പോർട്ട്ഫോളിയോ നിക്ഷേപം, വ്യാവസായികോൽപാദന സൂചിക, പിഎംഐ ഉൽപാദന സൂചിക, വിദേശ നാണ്യ ശേഖരം, ജിഎസ്ടി വരുമാനം, സെക്കൻഡറി വിപണിയിലെ ഉണർവ് എന്നിവയാണ് വളർച്ചയുടെ സൂചകങ്ങളെന്ന് മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വർഷം ഏപ്രിൽ–നവംബർ കാലയളവിൽ 2440 കോടി യുഎസ് ഡോളറാണ് ഇന്ത്യയുടെ മൊത്തം വിദേശ നിക്ഷേപം. മുൻവർഷം ഈ കാലയളവിൽ ഇത് 2120കോടി ഡോളറായിരുന്നു. വിദേശ പോർട്ട് ഫോളിയോ നിക്ഷേപങ്ങളിൽ വലിയ വർധനയുണ്ടായി. ഡിസംബറിൽ പ്രഖ്യാപിച്ച നിക്ഷേപ ഇളവുകളോടെ കൂടുതൽ നിക്ഷേപം ഒഴുകിയെത്തും. വിദേശ നാണ്യശേഖരം 413 ബില്യൺ ഡോളറിൽ നിന്ന് 466.69 ബില്യൺ ഡോളറായി ഉയർന്നു. ഇതെല്ലാം കാണിക്കുന്നത് വിദേശ നിക്ഷേപകർ ഇന്ത്യയിൽ കാണിക്കുന്ന താൽപര്യമാണ്. 

ജിഎസ്ടി വരുമാനം ഈ ജനുവരിയിൽ 1,10,828 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷത്തെക്കാൾ 12% കൂടുതലാണിത്. ഓഹരി വിപണിയിലും വലിയ ഉന്മേഷം പ്രകടമാണെന്ന് നിർമല സീതാരാമൻ അവകാശപ്പെട്ടു. സ്വകാര്യ ഉപഭോഗം, സ്വകാര്യ നിക്ഷേപം, പൊതുനിക്ഷേപങ്ങൾ, കയറ്റുമതി എന്നിവയാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുതിപ്പിക്കുന്ന 4 എൻജിനുകൾ. ഇതു നാലിനും ഊർജം പകരാൻ സർക്കാർ ഇതുവരെ എടുത്ത നടപടികൾ കൊണ്ടു കഴിഞ്ഞുവെന്ന് ബജറ്റിൽ പ്രഖ്യാപിച്ച നടപടികൾ ഓരോന്നായി  വിശദീകരിച്ചു കൊണ്ട് നിർമല പറഞ്ഞു.

യുപിഎ സർക്കാരിനു രൂക്ഷ വിമർശനം

ന്യൂഡൽഹി∙ ബജറ്റ് ചർച്ചയ്ക്കു മറുപടി പറയവേ ലോക്സഭയിലും രാജ്യസഭയിലും യുപിഎ സർക്കാരിന് നിർമല സീതാരാമന്റെ രൂക്ഷ വിമർശനം. ലോക്സഭയിൽ മുൻ ധനമന്ത്രി പി. ചിദംബരത്തെയും രാജ്യസഭയിൽ മുൻ പ്രതിരോധ മന്ത്രി എ.കെ.ആന്റണിയെയും ലക്ഷ്യമിട്ടായിരുന്നു ഒളിയമ്പുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയും മറുപടി പ്രസംഗസമയത്തു സഭയിലെത്തിയിരുന്നു.

യുപിഎ കാലത്തായിരുന്നു ധനക്കമ്മി കൂടുതലെന്ന് അക്കാലത്തെയും ഇപ്പോഴത്തെയും കണക്കുകൾ ഉദ്ധരിച്ച് നിർമല പറഞ്ഞു. യുപിഎയുടെ കാലത്ത് ജിഡിപിയുടെ 6.1%(2008–09), 6.6%, 4.9%, 5.9%, 4.9%, 4.9% എന്നിങ്ങനെയായിരുന്നു 2014 സാമ്പത്തിക വർഷം വരെയുള്ള ധനക്കമ്മിയെന്ന് നിർമല പറഞ്ഞപ്പോൾ അക്കാലത്തെ ജിഡിപി എത്രയെന്നു കൂടി പറയണമെന്ന് പ്രതിപക്ഷ നിരയിൽ നിന്ന് ആവശ്യമുയർന്നു. അതിലേക്കു വരാമെന്നു പറഞ്ഞെങ്കിലും ധനമന്ത്രി അതേക്കുറിച്ചു പരാമർശിച്ചില്ല. മോദിയുടെ ഭരണകാലത്ത് ധനക്കമ്മി പരിധി  വിടാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

‘കഴിവുള്ള ഡോക്ടർമാർ സമ്പദ് വ്യവസ്ഥയെ പരിപാലിച്ചിരുന്ന കാലത്തേക്കാളും മികവാണ് ഇപ്പോഴുള്ളത്’ എന്നായിരുന്നു ചിദംബരത്തെ ഉദ്ദേശിച്ചുള്ള പരാമർശം. ‘കഴിവില്ലാത്ത ഡോക്ടർമാരുടെ ചികിത്സയിൽ സമ്പദ് വ്യവസ്ഥ കുഴഞ്ഞു വീണു’വെന്ന് കഴിഞ്ഞ ദിവസം ചിദംബരം വിമർശിച്ചിരുന്നു. നിഷ്ക്രിയ ആസ്തി പെരുപ്പിച്ചവരിൽനിന്ന് ഒന്നും പഠിക്കാനില്ലെന്നും നിർമല പറഞ്ഞു.

രാജ്യസഭയിലെ മറുപടിക്കിടെ, താൻ പ്രതിരോധമന്ത്രിയായപ്പോഴാണ് സൈന്യത്തിന് മതിയായ സൗകര്യങ്ങളേർപ്പെടുത്തിയതെന്ന് നിർമല പറഞ്ഞു. യുപിഎകാലത്ത് തളർവാതം പിടിപെട്ടപോലെ കിടക്കുകയായിരുന്നു പ്രതിരോധ വകുപ്പ്. അവർക്ക് ആവശ്യമായ ആയുധങ്ങളും ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും നൽകിയത് താൻ പ്രതിരോധ വകുപ്പു കൈകാര്യം ചെയ്തപ്പോഴാണെന്ന് നിർമല പറ‍ഞ്ഞു.

English Summary: Economy not in trouble says Nirmala Sitharaman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com