വസ്തുവിൻമേൽ വായ്പ; റജിസ്ട്രേഷൻ ഫീസ് അടച്ച് നടുവൊടിയും
Mail This Article
കൊച്ചി∙ വസ്തു ഈട് വച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പ എടുക്കുന്നതിനു സംസ്ഥാന ബജറ്റിൽ ഏർപ്പെടുത്തിയ റജിസ്ട്രേഷൻവീടു വയ്ക്കാൻ വായ്പയെടുക്കുന്നവർക്കും ചെറുകിട വ്യവസായികൾക്കും അമിത ചെലവ് സൃഷ്ടിക്കും. നേരത്തേയുള്ള ഉത്തരവ് പ്രകാരം വായ്പാ തുകയുടെ 0.1% റജിസ്ട്രേഷൻ ഫീസാണുള്ളത്. സ്റ്റാമ്പ് ഡ്യൂട്ടിക്കും (മുദ്രവില) 0.1% നിരക്കുണ്ടെങ്കിലും പരമാവധി 10000 രൂപ എന്നു പരിധിയുണ്ട്. റജിസ്ട്രേഷൻ ഫീസിനാകട്ടെ പരിധിയില്ല.വസ്തു ഈട് വച്ചു വായ്പയെടുക്കുമ്പോൾസാധാരണ ആധാരം കൈമാറുകയും ധനകാര്യ സ്ഥാപനം അത് ബാങ്ക് ലോക്കറിൽ സൂക്ഷിക്കുകയുമാണു രീതി.
പണയാധാരങ്ങളുടെ റജിസ്ട്രേഷന് കേരളത്തിൽ പ്രത്യേക നിയമമില്ലെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ ‘ഡെപ്പൊസിറ്റ് ഓഫ് ടൈറ്റിൽ ഡീഡിന്റെ’ റജിസ്ട്രേഷൻ നിർബന്ധമാക്കാൻ റജിസ്ട്രേഷൻ ആക്ടിൽ ഭേദഗതി വരുത്തുമെന്നതാണ് ബജറ്റിലെ പ്രസക്ത വാചകം.പക്ഷേ നിലവിലുള്ള ഉത്തരവു പ്രകാരം മുദ്രവിലയും റജിസ്ട്രേഷൻ ഫീസും എത്രയാകുമെന്നു ധനകാര്യ സ്ഥാപനങ്ങൾ അന്വേഷിച്ചപ്പോഴാണ് റജിസ്ട്രേഷൻ ഫീസിനു പരിധിയില്ലെന്നു കണ്ടത്. 25 ലക്ഷം രൂപ ഭവന വായ്പയെടുക്കുന്ന വ്യക്തി വസ്തു ഈട് വച്ചാൽ 0.1% നിരക്ക് പ്രകാരം 2500 രൂപ റജിസ്ട്രേഷൻ ഫീസും 2500 രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും ചേർത്ത് 5000 രൂപ നൽകണം.
ചെറുകിട വ്യവസായി 5 കോടി രൂപയാണു വായ്പയെടുത്തതെങ്കിൽ അരലക്ഷം രൂപ റജിസ്ട്രേഷൻ ഫീസായി അടയ്ക്കണം. പുറമേ മുദ്രവില 10000 രൂപ. 60000 രൂപ ചെലവ്. വായ്പ തിരിച്ചടച്ച ശേഷം പ്രമാണം റിലീസ് ചെയ്യാൻ ഇതേ തുക പിന്നെയുമുണ്ട്.ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ധനകാര്യ ബിൽ പാസാക്കുമ്പോൾ നിരക്കുകളിൽ മാറ്റം വരുത്താവുന്നതാണെന്നും ധനമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു. ചെറുകിട വ്യവസായികൾക്ക് മിക്ക സംസ്ഥാനങ്ങളും ഇത്തരം റജിസ്ട്രേഷൻ ഫീസ് ഒഴിവാക്കിയിട്ടുണ്ട്.