കൊറോണ: ഞണ്ട് കയറ്റുമതി നാലിലൊന്നായി
Mail This Article
വരാപ്പുഴ (കൊച്ചി) ∙ കൊറോണ വൈറസ് ബാധയെത്തുടർന്നു സിംഗപ്പൂരിൽ ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തുനിന്നുള്ള ഞണ്ട് കയറ്റുമതി നാലിലൊന്നായി. തായ്‌വാനിലേക്കു മാത്രമാണു കയറ്റുമതി തുടരുന്നത്. കൊറോണ ബാധ കണ്ടെത്തുന്നതിനു മുൻപ് പ്രതിദിനം 30–35 ലക്ഷം രൂപയുടെ കയറ്റുമതിയായിരുന്നു കേരളത്തിൽനി ന്ന്. എറണാകുളം, ആലപ്പുഴ, കൊല്ലം ,കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്നായിരുന്നു കൂടുതലും. എന്നാൽ ചെന്നൈയിലെ ഏജൻസികൾ ഇപ്പോൾ ഞണ്ടു സ്വീകരിക്കുന്നില്ല. വലിയ ഞണ്ടുകൾ പ്രാദേശിക വിപണിയിൽ കുറഞ്ഞ വിലയ്ക്കു നൽകേണ്ട അവസ്ഥ.
നവംബർ മുതൽ ഫെബ്രുവരി വരെയാണു ‘മഡ്’ ഇനം ഞണ്ടുകൾ വളർച്ചയെത്തുന്നതും കയറ്റുമതി വിപണിയിലെത്തുന്നതും. ഡബിൾ എക്സൽ വിഭാഗത്തിലുള്ള മഡ് ഞണ്ടുകൾക്കു 2000–2200 രൂപ വരെ വിലയുണ്ട്. എക്സൽ വിഭാഗത്തിലുള്ളതിന് 1800–1900 രൂപയായിരുന്നു വില. ബിഗ് ഇനത്തിലുള്ളതിനു 1400 രൂപയും മീഡിയത്തിനു 900 രൂപയും കഴിഞ്ഞ സീസണിൽ ലഭിച്ചതാണ്. ചൈനയിൽ ഏറെ പ്രിയമുള്ള റെഡ് ക്രാബിനു കിലോയ്ക്ക് 1200 രൂപ വരെയാണു വില. പിടിച്ചെടുക്കുന്ന ഞണ്ടുകൾ കൂടുതൽ സമയം കരയിൽ സൂക്ഷിക്കാൻ കഴിയാത്തതും എളുപ്പത്തിൽ വൈറസ്ബാധ ഏൽക്കാനുള്ള സാധ്യതകളും കർഷകരുടെ ആശങ്ക ഇരട്ടിപ്പിക്കുന്നു.