ADVERTISEMENT

ഖുബ്ബൂസ് പച്ചവെള്ളത്തിൽ മുക്കിക്കഴിച്ച നജീബിന്റെ കഥയല്ല കൊച്ചിക്കാരുടെ ഖുബ്ബൂസ് കഥ. കോഴിക്കറിയുടെ ഭാവങ്ങൾ മാറി അൽഫഹാമും വിങ്സും ഡ്രാഗണും ഷെഷ് വാനുമൊക്കെ തീൻമേശ കീഴടക്കി തുടങ്ങിയപ്പോൾ പത്തിരിയും പൊറോട്ടയും നാനും ഖുബ്ബൂസുമൊക്കെ മലയാളിയുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളായി. നാൾക്കു നാൾ സ്ഥാപനങ്ങളുടെ എണ്ണം വർധിച്ചു വരുന്ന മേഖലയായി ഹോട്ടൽ വ്യവസായം വളരുന്നതും ഭക്ഷണത്തോടുള്ള മലയാളിയുടെ മമത കൊണ്ടുതന്നെയാണ്.

എന്നിരുന്നാലും, മൊഹബത്തിന്റെ കൂടെ സുലൈമാനിയും പുട്ടിന്റെ കൂടെ ഒരു കട്ടനും പൊറോട്ടയ്ക്കു കൂടെ പോത്തിറച്ചിയും എന്ന മലയാളിയുടെ സ്ഥിരം ഭക്ഷണ സങ്കൽപങ്ങൾക്കു പെട്ടെന്നൊന്നും മാറ്റം വരില്ല എന്നുള്ളതു മറ്റൊരു യാഥാർഥ്യം. കൊച്ചിയിൽ ഇന്നു ഏറ്റവും വേഗത്തിൽ വളരുന്ന ബിസിനസായി ഭക്ഷണ മേഖല വളർന്നിട്ടുണ്ട്. നാടൻ ഭക്ഷണത്തിൽ നിന്നു തുടങ്ങി ചൈനീസും അറബികും ഫ്യൂഷൻ ഫുഡുമൊക്കെയാണ് ഇന്നു നഗരം കയ്യടക്കിയിരിക്കുന്നത്. പുതുതായി തുടങ്ങുന്ന ഹോട്ടലുകളുടെ എണ്ണം വർധിക്കുന്നതോടൊപ്പം നല്ല ഭക്ഷണം വിളമ്പിയില്ലെങ്കിൽ മുടക്കുമുതൽ പോലും തിരികെ കിട്ടില്ലെന്ന് അനുഭവസ്ഥർ പറയുന്നു.

തനിമയുള്ള നാടൻ

മൂന്നു നേരം ചോറുണ്ടാലും മലയാളിക്കു ചോറു മടുക്കില്ല. അരിഭക്ഷണം വിട്ടൊരു കളിയുമില്ല. പുട്ടും ദോശയും പൂരിയും എന്നത്തെയുംപോലെ ഇന്നും മലയാളികളുടെ ഇഷ്ട ഭക്ഷണം തന്നെ. അതുകൊണ്ടാണു നാടൻ ഭക്ഷണശാലകൾ ഇപ്പോഴും വളർന്നു കൊണ്ടിരിക്കുന്നതും പുതിയവ തുറക്കുന്നതും. സുലൈമാനിയും കട്ടനും പണ്ടത്തേക്കാളേറെ ശ്രദ്ധപിടിച്ചു പറ്റിയതും നാടൻ ഭക്ഷണ ശാലകൾക്കു വളരാനുള്ള സാഹചര്യം കൂടുതൽ ഒരുക്കി കൊടുത്തു.

ഫ്യൂഷന്റെ വിസ്മയങ്ങൾ

കേരളത്തിന്റെ രുചിക്കൂട്ടുമായി കോൺടിനെന്റൽ ചേരുവകളും ചേരുമ്പോൾ ഹോട്ടൽ ബിസിനസ് കുറച്ചുകൂടി വിശാലമാകുന്നു. കേരളത്തിന്റെ രുചികളെ പൂർണമായും ഒഴിവാക്കാതെ എന്നാൽ വ്യത്യസ്തത പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർ തേടിയെത്തുന്നത് ഇത്തരം ഹോട്ടലുകളെയാണ്. നഗരത്തിൽ ഇപ്പോൾ കൂടുതലായുള്ളതും ഇത്തരം ഭക്ഷണം വിളമ്പുന്നവരാണ്.

അറബിക്കും ചൈനീസും

അറബിക് – ചൈനീസ് വിഭവങ്ങൾക്കു ഇപ്പോൾ ഡിമാൻഡ് ഏറെയാണ്. പഴയതൊന്നു മാറ്റി പുതിയ രുചിഭേദങ്ങൾ തേടിപ്പോകുന്നവർ ചെന്നെത്തുന്ന സ്ഥലമായി ഇത്തരം ഹോട്ടലുകൾ മാറിയിട്ടുണ്ട്. വേറിട്ട മാംസവിഭവങ്ങളും ലഭിക്കുന്ന ഭക്ഷണത്തിന്റെ അളവു കൂടുന്നതും ഉപഭോക്താക്കളെ ഒരുപോലെ ഇവിടേക്ക് ആകർഷിക്കുന്നു. പുതുതായി തുടങ്ങുന്ന ഹോട്ടലുകൾ പലതും ഇത്തരത്തിലുള്ള ഭക്ഷണ വിഭവങ്ങളും ഒരുക്കുന്നുണ്ട്.

വെറുതെ വിളമ്പിയാൽ മാത്രമായില്ല


നല്ല ഭക്ഷണം ഏറ്റവും കുറഞ്ഞ വിലയ്ക്ക് എന്നു നോക്കി ഹോട്ടലുകളിൽ കയറിയിരുന്ന കാലമൊക്കെ കഴിഞ്ഞു. നല്ല ഭക്ഷണവും വിലക്കുറവും മാത്രമല്ല, വത്യസ്തത നിറഞ്ഞ രുചി തേടിയെത്തുന്നവരാണ് ഇന്നു കൂടുതൽ. ഹോട്ടലിന്റെ വൃത്തി മാത്രമല്ല അതിന്റെ ചുറ്റുപാടും ജീവനക്കാരുടെ പെരുമാറ്റ രീതിയും എന്തിന് ഹോട്ടലിൽ കേൾക്കുന്ന പാട്ടുവരെ ശ്രദ്ധിച്ച് ഭക്ഷണം കഴിക്കാൻ പോകുന്നവരുണ്ട്. ഈ മേഖലയിൽ ആധിപത്യം സ്ഥാപിക്കണണെങ്കിൽ ഉപഭോക്താക്കളെ പൂർണമായും സംതൃപ്തരാക്കണമെന്നു ചുരുക്കം.

ത്താഴ വിരുന്നിനു കുടുംബങ്ങളും

കുറച്ചു നാൾ മുൻപു വരെ രാത്രി ജീവിതം ആസ്വദിച്ചിരുന്നതും ഭക്ഷണം കഴിക്കാൻ എത്തിയിരുന്നതും യുവാക്കൾ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ അത്താഴവിരുന്നിനെത്തുന്നവരിൽ ഭൂരിഭാഗവും കുടുംബങ്ങളാണ്. രാത്രിയിൽ ഒത്തുകൂടുന്ന കുടുംബാംഗങ്ങൾ ഒന്നിച്ചിരിക്കാൻ പലപ്പോഴും തിരഞ്ഞെടുക്കുന്നതു ഹോട്ടലുകളാണ്.നഗരത്തിൽ 12 മണി വരെ മാത്രം തുറന്നിരുന്ന കടകളിൽ ഭൂരിഭാഗവും ഇപ്പോൾ 2 മണിവരെ തുറന്നിരിക്കുന്നതു ഇത്തരത്തിൽ മാറുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടാണ്. ഉച്ചനേരത്തെ തിരക്കു കഴിഞ്ഞാൽ പിന്നെ തിരക്കു രാത്രിയിലാണെന്നാണു ജീവനക്കാർ പറയുന്നത്. സ്ഥിരമായെത്തുന്ന ഉപഭോക്താക്കളുടെയത്രതന്നെ വരും പുതുതായി ഹോട്ടലുകളിൽ എത്തുന്നവരും. പുതിയ രുചി തേടി മലയാളി മാറുമ്പോൾ സ്വീകരിക്കാൻ ഒരുങ്ങി ഭക്ഷണ മേഖലയും വേഗത്തിൽ വളരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com