ADVERTISEMENT

കൊച്ചി ∙ കുടുംബ ബജറ്റിനു തീ പകരുകയാണു പെട്രോൾ, ഡീസൽ, പാചക വാതക (എൽപിജി) വിലകൾ. കൊറോണ വൈറസ് പകർച്ചയുടെ പശ്ചാത്തലത്തിൽ രാജ്യാന്തര എണ്ണ വിപണിയിൽ വിലയിറക്കമുണ്ടെങ്കിലും ഇന്ത്യയിലെ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വാഹന ഇന്ധന വിലയിൽ വലിയ ആശ്വാസമൊന്നുമില്ല; പേരിനൊരു കുറവു മാത്രം. പാചക വാതക വിലയാകട്ടെ, റോക്കറ്റ് പോലെ കുതിക്കുകയാണ്. താരതമ്യേന കുറഞ്ഞ വിലയിൽ ലഭിക്കുന്ന ദ്രവീകൃത പ്രകൃതിവാതകമാണ് (എൽഎൻജി) പുതിയ പ്രതീക്ഷ. 

എൽഎൻജി വ്യാപകമാകുന്നതോടെ ഇന്ധനച്ചെലവിൽ കാര്യമായ കുറവുണ്ടായേക്കും. പാചകത്തിനും (പിഎൻജി) വാഹന ഇന്ധനമായും (സിഎൻജി) ഉപയോഗിക്കാവുന്ന പ്രകൃതിവാതകം ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയിൽ കേരളത്തിലെ മുഴുവൻ ജില്ലകളും ഉൾപ്പെട്ടതു ഉപയോക്താക്കൾക്കു നേട്ടമാകും.

നിലവിൽ എറണാകുളം ജില്ലയിലെ 2 നഗരസഭകളിൽ മാത്രം ലഭിക്കുന്ന പ്രകൃതി വാതകം ഇടുക്കിയിലും വയനാട്ടിലുമൊക്കെ അടുക്കളകളിലെത്തുന്ന കാലം വിദൂരമല്ല. സിഎൻജി സ്റ്റേഷനുകളും സ്ഥാപിതമാകുന്നതോടെ വാഹന ഉടമകൾക്കും ചെലവു കുറഞ്ഞ ബദൽ ഇന്ധന വഴി തുറന്നു കിട്ടും. 

 പോക്കറ്റിനു തീ പിടിപ്പിക്കില്ല 

പെട്രോൾ വില ലീറ്ററിന് 70 രൂപയ്ക്കു മുകളിൽ നിൽപ്പു തുടങ്ങിയിട്ടു കാലം കുറെയേറെയായി; ഡീസൽ വിലയാകട്ടെ, 60 നു മുകളിലും. ലീറ്ററിനു ശരാശരി  74 – 77 രൂപയാണു സമീപകാലത്തെ പെട്രോൾ വില. ഡീസലിനാകട്ടെ 68 – 70 രൂപയും. ഒരു കിലോഗ്രാം സിഎൻജിക്ക് 57 രൂപയാണു വില; ഒരു ലീറ്റർ പെട്രോളിനേക്കാൾ 17 രൂപയോളം കുറവ്. ഡീസലിനെ അപേക്ഷിച്ച് 11 രൂപയുടെ വ്യത്യാസം. മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പെട്രോൾ, ഡീസൽ വിലകൾ നിത്യേന വ്യത്യാസപ്പെടുമ്പോൾ സിഎൻജി വിലയിൽ വല്ലപ്പോഴും മാത്രമേ മാറ്റമുണ്ടാകാറുള്ളൂ. 2 വർഷമായി വില കൂടിയിട്ടേയില്ല! 

7000 സിഎൻജി വാഹനങ്ങൾ 

ഉയർന്ന പെട്രോൾ, ഡീസൽ വില താങ്ങാനാകാതെ സിഎൻജിയിലേക്കു മാറുന്ന വാഹന ഉടമകൾക്ക് ആഹ്ലാദം പകർന്നു കൂടുതൽ സിഎൻജി സ്റ്റേഷനുകൾ വരും. കൊച്ചി നഗര മേഖലയിൽ സ്റ്റേഷനുകളുടെ എണ്ണം 7 ൽ നിന്ന് 19 ആക്കും.  ഏറെ വൈകാതെ സിഎൻജി സ്റ്റേഷനുകൾ കേരളത്തിന്റെ മറ്റു മേഖലകളിലും ആരംഭിക്കും. നിലവിൽ 7000 വാഹനങ്ങളാണു സിഎൻജിയിൽ പ്രവർത്തിക്കുന്നത്; ഏറെയും ടാക്സികൾ. പ്രതിമാസം 300 വാഹനങ്ങൾ വീതം പുതുതായി സിഎൻജി നിരയിൽ ചേരുന്നുണ്ടെന്നാണു കണക്ക്. കൂടുതൽ സിഎൻജി സ്റ്റേഷനുകൾ സജ്ജമാകുന്നതോടെ സിഎൻജി വാഹനങ്ങളുടെ എണ്ണവും ഗണ്യമായി ഉയരും. 

 പൈപ്പിലൂടെ വിലക്കുറവ് 

എൽപിജി വില പൊള്ളിക്കുമ്പോൾ, പൈപ്പിലൂടെ അടുക്കളകളിലെത്തുന്ന പിഎൻജി അടുക്കള ബജറ്റിനു കുളിർമ പകരുമെന്ന് ഉറപ്പ്. നിലവിലെ വില നോക്കിയാൽ 4 പേരുള്ള കുടുംബം സിറ്റി ഗ്യാസ് ഉപയോഗിക്കുമ്പോൾ ശരാശരി 350 രൂപയാണു 2 മാസത്തെ ചെലവ്; ഉപയോഗ ആനുപാതികമായി ഏറ്റക്കുറച്ചിലുണ്ടാകാം. അതേസമയം, സബ്സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന് 850.50 രൂപയാണു വില. സബ്സിഡി കിഴിച്ചാൽപ്പോലും 559 രൂപ നൽകണം. 

ഉപയോഗിക്കുന്ന വാതകത്തിനു മീറ്ററിലെ അളവു പ്രകാരമുള്ള വില നൽകിയാൽ മതിയെന്നതാണു പിഎൻജിയുടെ മറ്റൊരു നേട്ടം. എൽപിജി സിലിണ്ടറിനു സബ്സിഡി ഉണ്ടെങ്കിൽപ്പോലും മുഴുവൻ തുകയും നൽകിയേ പറ്റൂ. സബ്സിഡി തുക പിന്നീടു ബാങ്ക് അക്കൗണ്ടിലേക്കാണു വരുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com