സാഹസിക ടൂറിസം: റജിസ്ട്രേഷന് പുതിയ മാനദണ്ഡങ്ങൾ
Mail This Article
തിരുവനന്തപുരം∙ സാഹസിക വിനോദസഞ്ചാര മേഖലയിലെ സ്ഥാപനങ്ങൾക്കു സർക്കാർ ഏർപ്പെടുത്തിയ റജിസ്ട്രേഷൻ ലഭിക്കാൻ ഉപകരണങ്ങളുടെ ഗുണനിലവാരം, നടത്തിപ്പുകാരുടെ യോഗ്യത, പ്രവൃത്തിപരിചയം, പ്രഥമ ശുശ്രൂഷയെക്കുറിച്ചുള്ള അറിവ് എന്നിവ പ്രധാന മാനദണ്ഡങ്ങളാകും.
സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി. അപകടസാധ്യതയെക്കുറിച്ചു പങ്കെടുക്കുന്നവരെ ബോധവാന്മാരാക്കാനുള്ള നടപടികളും വേണം. ഇതുൾപ്പെടെയുള്ള നിർദേശങ്ങളടങ്ങിയ സാഹസിക ടൂറിസം സേഫ്റ്റി ആൻഡ് സെക്യൂരിറ്റി റഗുലേഷൻസ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു.
സാഹസിക ടൂറിസത്തിനു സാധ്യതയുള്ള 50 കേന്ദ്രങ്ങളെ രാജ്യാന്തര നിലവാരമുള്ള ടൂറിസം കേന്ദ്രങ്ങളാക്കി വികസിപ്പിക്കുമെന്നു മന്ത്രി പറഞ്ഞു. വർക്കല, കാപ്പിൽ, മുഴപ്പിലങ്ങാട്, വാഗമൺ എന്നിവിടങ്ങളെ സാഹസിക വിനോദസഞ്ചാര മേഖലകളാക്കും. ശാസ്താംപാറയിൽ സാഹസിക ടൂറിസം അക്കാദമി സ്ഥാപിക്കാൻ നടപടികൾ പുരോഗമിക്കുന്നു.