ബിപിസിഎൽ ഓഹരി വിൽപന: താൽപര്യപത്രം ഈ മാസം
Mail This Article
കൊച്ചി ∙ ബിപിസിഎൽ ഓഹരി വിൽപനയ്ക്കായി ഈ മാസം തന്നെ താൽപര്യ പത്രം ക്ഷണിച്ചേക്കും. വിൽപന നടപടികൾ പൂർത്തിയാകാൻ മാസങ്ങളെടുക്കുമെന്നാണു വിലയിരുത്തൽ. താൽപര്യ പത്രം, കമ്പനിയെക്കുറിച്ചുള്ള പ്രാഥമിക വിവര രേഖ എന്നിവയ്ക്ക് ഓഹരി വിറ്റഴിക്കഴിക്കലുമായി ബന്ധപ്പെട്ട മന്ത്രിതല സമിതി പച്ചക്കൊടി കാട്ടി.
ഈ രേഖകൾ പ്രമുഖ മന്ത്രിമാർ ഉൾപ്പെട്ട ചെറു സംഘം കൂടി പരിശോധിച്ചതിനു ശേഷമേ താൽപര്യ പത്രം ക്ഷണിക്കാനിടയുള്ളൂ. വാങ്ങൽ താൽപര്യം പ്രകടിപ്പിക്കുന്ന നിക്ഷേപകരുടെ അഭിപ്രായങ്ങൾ തേടിയ ശേഷമാകും ടെൻഡർ. ബഹുരാഷ്ട്ര വമ്പൻമാരായ അരാംകോ, റോസ്നെഫ്റ്റ്, എക്സൺ മൊബീൽ, ടോട്ടൽ എസ്എ എന്നിവയ്ക്കു പുറമേ റിലയൻസ് ഇൻഡസ്ട്രീസ്, വേദാന്ത തുടങ്ങിയ ഇന്ത്യൻ വൻകിടക്കാരും ബിപിസിഎൽ സ്വന്തമാക്കാൻ താൽപര്യപ്പെടുന്നതായി അഭ്യൂഹങ്ങളുണ്ട്.
ബിപിസിഎൽ വിൽപന എത്രയും വേഗം പൂർത്തിയാക്കേണ്ടതു കേന്ദ്ര സർക്കാരിന്റെ മുഖ്യ പരിഗണനകളിലൊന്നാണ്. വിൽപന സമയബന്ധിതമായി പൂർത്തിയായെങ്കിൽ മാത്രമേ അടുത്ത സാമ്പത്തിക വർഷം ഓഹരി വിൽപനയിലൂടെ 2.10 ലക്ഷം കോടി രൂപ സമാഹരിക്കുകയെന്ന വൻ ലക്ഷ്യം നേടാനാകൂ. ബിപിസിഎല്ലിന്റെ ഓഹരി വിപണി മൂല്യം 1.03 ലക്ഷം കോടി രൂപയാണ്. കേന്ദ്ര സർക്കാരിനു ബിപിസിഎലിൽ 53.29 % ഓഹരിയാണുള്ളത്. വിപണി മൂല്യം ഏകദേശം 54000 കോടി രൂപ.