മസാല ബോണ്ടിനെതിരെ ഹർജി: സർക്കാരിന് നോട്ടിസ്
Mail This Article
കൊച്ചി∙ സംസ്ഥാന സർക്കാർ വിദേശ നിക്ഷേപകർക്കായി മസാല ബോണ്ട് പുറപ്പെടുവിച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചുള്ള ഹർജിയിൽ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും സിഎജിയുടെയും വിശദീകരണം തേടി. തിരുവനന്തപുരം സ്വദേശി രഞ്ജിത് കാർത്തികേയൻ സമർപ്പിച്ച ഹർജിയിൽ നിന്ന് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിനെ ഒഴിവാക്കാൻ നിർദേശിച്ചു. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ പദ്ധതികളിൽ നിക്ഷേപങ്ങൾക്കു ഫണ്ട് രൂപീകരിക്കാനാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിയമം കൊണ്ടുവന്നത്.
ഫണ്ട് കൈകാര്യത്തിനു ‘കിഫ്ബി’ ബോർഡ് രൂപീകരിച്ചു. നിയമം ഭേദഗതി ചെയ്ത് മസാല ബോണ്ട് പുറത്തിറക്കിയതു വഴി 2,150 കോടി രൂപ സമാഹരിച്ചു. 2019 മേയ് 17നു ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാലബോണ്ട് ലിസ്റ്റ് ചെയ്തു. വിദേശത്തു നിന്നു വായ്പ ലഭ്യമാക്കാനുള്ള അധികാരം കേന്ദ്രത്തിനു മാത്രമാണെന്നും ഉയർന്ന നിരക്കിലുള്ള പലിശ നൽകേണ്ടി വരുമെന്നും ആരോപിച്ചാണു ഹർജി.
കിഫ്ബിയുടെ ഒറിജിനൽ സ്കീമിൽ സിഎജി ഓഡിറ്റിനു വ്യവസ്ഥയുണ്ടായിരുന്നതു പിന്നീടുള്ള ഭേദഗതിയിൽ ഒഴിവാക്കിയതാണെന്നു ഹർജിഭാഗം ആരോപിച്ചു. ഭാവിയിൽ ഏതെങ്കിലും വിദേശ എക്സ്ചേഞ്ചുകളിൽ ബോണ്ട് ഇറക്കുന്നതു വിലക്കണമെന്നും ഇതിനകം ലിസ്റ്റ് ചെയ്തതിന്റെ തുടർ ഇടപാടുകൾ തടയണമെന്നും ആവശ്യപ്പെടുന്നു. ഇതുവഴി സമാഹരിച്ച ഫണ്ടിന്റെ വിനിമയം തടയുകയും ഓഡിറ്റിനു വിധേയമാക്കുകയും വേണമെന്നും ആവശ്യമുണ്ട്.
മസാല ബോണ്ട്
രാജ്യാന്തര വിപണിയിൽ ഇന്ത്യൻ രൂപയിൽ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നതാണു മസാല ബോണ്ടുകൾ. ഇന്ത്യയുടെ സംസ്കാരവും രുചി വൈവിധ്യങ്ങളും രാജ്യാന്തര വിപണിയിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് രൂപയിലുള്ള ബോണ്ടുകൾക്ക് ഇന്റർനാഷനൽ ഫിനാൻസ് കോർപറേഷൻ മസാല ബോണ്ട് എന്ന പേരു നൽകിയത്. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങൾക്കായാണു മുഖ്യമായും മസാല ബോണ്ട് വഴി കടമെടുക്കുന്നത്.