ADVERTISEMENT

കൊച്ചി∙ സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ ഇടിയുന്നു. സംസ്ഥാനത്തെ ഫാമുകളിൽനിന്നുള്ള കോഴിയിറച്ചിയുടെ മൊത്തവില 42 രൂപയായി കുറഞ്ഞു. 65 രൂപയാണ് വിപണികളിലെ ഇന്നലത്തെ വില. ഉൽപാദകർ നേരിട്ടു നടത്തുന്ന കടകളിൽ 54 രൂപയാണു വില. എന്നാൽ ഭക്ഷണശാലകളിൽ ചിക്കൻ വിഭവങ്ങൾക്കു വില കുറഞ്ഞിട്ടില്ല.

വില കുറയാൻ കാരണം

 ∙ തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഉൽപാദനം വർധിച്ചതോടെ വൻതോതിൽ കോഴിയിറച്ചി കേരളത്തിലേക്ക് എത്തുന്നു.


∙ കൊറോണ ഭീതിയിൽ വിദേശത്തേക്കു കോഴിയിറച്ചിയും അനുബന്ധ ഉൽപന്നങ്ങളും കയറ്റി അയയ്ക്കുന്നത് കുറഞ്ഞു.

∙ കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ സംസ്ഥാനത്താകെ കോഴിയിറച്ചിയുടെ ഡിമാൻഡ് ഇടിഞ്ഞു. തമിഴ്നാട് കൃഷ്ണഗിരിയിൽ കിലോഗ്രാമിന് 30 രൂപയ്ക്കാണ് മൊത്തക്കച്ചവടക്കാർ ലോഡ് എടുക്കുന്നത്.

വിലയിടിവു തുടർന്നാൽ ഉൽപാദനച്ചെലവു പോലും കർഷകർക്കു ലഭിക്കാത്ത സാഹചര്യമുണ്ടാകും. വില ഉയർന്നു നിന്നപ്പോൾ കോഴിക്കുഞ്ഞിന് 45 രൂപയായിരുന്നത് ഇപ്പോൾ 8 രൂപയായി കുറഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിലും മറ്റും വൻതോതിൽ ലോഡ് കെട്ടിക്കിടക്കുന്ന സാഹചര്യവുമുണ്ട്. കൊച്ചിനഗരത്തിലെ ചിക്കൻ സ്റ്റാളുകളിൽ സ്പ്രിങ് ചിക്കനും കാടയിറച്ചിക്കും വില കുറഞ്ഞിട്ടില്ല. സ്പ്രിങ് ചിക്കന് ഒരെണ്ണത്തിന് 90 രൂപയാണ് ഇന്നലത്തെ വില. കാടയ്ക്ക് 40 രൂപ. അതേസമയം ചില കടകളിൽ കിലോഗ്രാമിന് 70 രൂപ വിലയുണ്ട്. വലിയ ഓർഡറുകൾക്ക് 60 രൂപ വിലയാണ് ഈടാക്കുന്നത്.

കോഴിക്കോട് വിൽപനയില്ല

പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട്ട് ചിക്കൻ വിൽപന പൂർണമായും നിരോധിച്ചിരിക്കുകയാണ്. ഇവിടെ നിന്നു സമീപ ജില്ലകളായ കണ്ണൂർ, വയനാട്, മലപ്പുറം എന്നിവിടങ്ങളിലേക്കുള്ള കോഴിക്കടത്തു തടയാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കോർപറേഷൻ പരിധിയിലും മാവൂരിലും മുക്കം നഗരസഭ, കൊടിയത്തൂർ പഞ്ചായത്ത്, അത്തോളി പഞ്ചായത്തിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലുമാണ് നിരോധനം. മറ്റു ഭാഗങ്ങളിലും കാര്യമായ വിൽപന നടക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com