ADVERTISEMENT

കൊച്ചി∙ ബിഎസ് 6 നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പെട്രോൾ, ഡീസൽ ഇന്ധനങ്ങളിലേക്കു നേരത്തെ കാലെടുത്തുവച്ച് കേരളം. ഭൂരിഭാഗം പമ്പുകളിലും ഇപ്പോൾ ലഭിക്കുന്നത് ബിഎസ്6 പെട്രോളും ഡീസലുമാണ്. ഏപ്രിൽ 1 മുതൽ ബിഎസ്6 ഇന്ധനങ്ങൾ മാത്രം നൽകാൻ പമ്പുകൾ‌ സജ്ജമായി. ബിഎസ്6 ലേക്കു മാറുന്നതിനു മുന്നോടിയായി എണ്ണക്കമ്പനികൾ സംസ്ഥാനത്തെ പമ്പുകളിൽ നിന്നെല്ലാം സാംപിളുകൾ ശേഖരിച്ചു പരിശോധന നടത്തി.

എല്ലാ പമ്പുകളും തന്നെ ടെസ്റ്റിൽ വിജയിച്ചു. ഒന്നരമാസം മുൻപാണ് എണ്ണക്കമ്പനികൾ സംസ്ഥാനത്തെ പമ്പുകളിലേക്ക് ബിഎസ്6 ഇന്ധനം നൽകിത്തുടങ്ങിയത്. പരീക്ഷണാർഥമാണ് പുതിയ ഇന്ധനം നൽകിയത്. മൂന്നോ, നാലോ ലോഡുകൾ പൂർത്തിയാക്കിയപ്പോഴാണ് ഇന്ധനത്തിൽ ബിഎസ്4 ന്റെ അംശമുണ്ടോയെന്നുള്ള പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചത്. ഇന്ധന ബങ്കുകളിൽ നിന്ന് ഇപ്പോൾ ഏതാണ്ട് പൂർണമായും ബിഎസ്4 ന്റെ അംശം മാറിയിട്ടുണ്ട്.

മലിനീകരണത്തോത്  കുറയ്ക്കും ബിഎസ്6

വാഹനങ്ങളിൽ നിന്നുള്ള മലിനീകരണത്തിന്റെ തോത് ഇപ്പോഴത്തേതിന്റെ പകുതിയിലും താഴെയാക്കുന്ന ഇന്ധനമായിരിക്കും രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിൽ നിന്നും ഏപ്രിൽ 1 മുതൽ ലഭിക്കുക. ഭാരത് സ്റ്റേജ് –4 (ബിഎസ്–4) നിലവാരമുള്ള ഇന്ധനത്തിൽ നിന്ന് ബിഎസ് 6 നിലവാരമുള്ള ഇന്ധനത്തിലേക്ക് വെറും 3 വർഷം കൊണ്ടാണ് രാജ്യം മാറിയത്. 

ഇതിനായി, സൾഫറിന്റെ അളവു തീരെ കുറവുള്ള പെട്രോളും ഡീസലുമാണ് കഴിഞ്ഞ വർഷം അവസാനം മുതൽ രാജ്യത്തെ റിഫൈനറികൾ ഉൽപാദിപ്പിക്കുന്നത്. ബിഎസ്6 ഇന്ധനം മാത്രം ലഭ്യമാകുന്ന തരത്തിലേക്കു മാറാൻ പൈപ്പ്‌ലൈനുകളിലും സംഭരണകേന്ദ്രങ്ങളിലുമൊക്കെ ഒട്ടേറെ ക്രമീകരണങ്ങൾ എണ്ണക്കമ്പനികൾ നടത്തി. ഇതിനായി 35000 കോടി രൂപയാണ് റിഫൈനറികൾ ചെലവിട്ടത്.

സൾഫർ തീരെക്കുറവ്

2010 ലാണ് രാജ്യം ബിഎസ്–3 നിലവാരം സ്വീകരിച്ചത്. അന്ന് ഇന്ധനത്തിൽ സൾഫറിന്റെ അളവ് 350 പാർട്സ് പെർ മില്യൻ (പിപിഎം) ആയിരുന്നു. ഒരു ലീറ്ററിൽ 350 മില്ലിഗ്രാം സൾഫർ. 2017 ൽ ബിഎസ്–4 ആയപ്പോൾ സൾഫർ 50 പിപിഎം ആയി. ബിഎസ്6 ൽ സൾഫർ 10 പിപിഎം മാത്രം. വാഹനപ്പുകയിലെ വിഷഘടകങ്ങൾക്കു മുഖ്യ കാരണം സൾഫർ കത്തുന്നതാണ്. ബിഎസ്–6 മാനദണ്ഡം പാലിക്കുന്ന പെട്രോൾ കാറുകളിൽ പുകയിലെ നൈട്രജൻ ഓക്സൈഡിന്റെ അളവ് ഇപ്പോഴത്തെ ബിഎസ്–4 വാഹനങ്ങളിലേതിനെക്കാൾ 25% കുറവായിരിക്കും. ഡീസൽ കാറുകളിൽ ഇത് ഇപ്പോഴത്തെക്കാൾ 70% കുറയും.

വില കൂടില്ല

സൾഫർ തീരെക്കുറഞ്ഞ ബിഎസ്6 ലഭ്യമാക്കാൻ എണ്ണക്കമ്പനികൾ അപ്ഗ്രേഡ് ചെയ്യാൻ വലിയ തുകയാണു ചെലവഴിക്കേണ്ടിവന്നത്. അതുകൊണ്ട് ഏപ്രിൽ മുതൽ ഇന്ധനവില ഉയർത്തുമെന്ന് എണ്ണക്കമ്പനികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ രാജ്യാന്തര വിപണിയിൽ എണ്ണവില വളരെക്കുറഞ്ഞ സാഹചര്യത്തിൽ ഈ ചെലവ് എണ്ണക്കമ്പനികൾ വിലയിൽ ക്രമീകരിക്കും. ബിഎസ്6 ഇന്ധനത്തിന്റെ പേരിൽ വിലവർധന ഉണ്ടാകില്ല.

∙ ഒരാഴ്ചയായി  ബിഎസ്6 ഇന്ധനങ്ങളാണു ഐഒസിയുടെ സംസ്ഥാനത്തെ പമ്പുകളിലൂടെ നൽകുന്നത്. പൂർണമായും ബിഎസ്6 ലേക്കു മാറിക്കഴിഞ്ഞു. ഫെബ്രുവരി 1 മുതൽ കേരളത്തിലെ ഔട്‌ലെറ്റുകൾക്ക് ബിഎസ്6 ഇന്ധനം നൽകിത്തുടങ്ങി. കേരളത്തിലെ 910 ഔട്‌ലെറ്റുകളിൽനിന്നും സാംപിൾ ശേഖരിച്ചു. ബിഎസ്6ന്റെ നിലവാരം ഉറപ്പുവരുത്തുന്നുണ്ടെന്നാണ് ലാബുകളിലെ പരിശോധാഫലം∙

 

വി.സി. അശോകൻ, ഇന്ത്യൻ ഓയിൽ കേരള സംസ്ഥാന മേധാവിയും ജനറൽ മാനേജറും

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com