വൈഫൈ, ബ്രോഡ്ബാൻഡ് വിപണിയിൽ ചൂടൻ കച്ചവടം
Mail This Article
കൊച്ചി∙ കോവിഡ് വ്യാപനഭീതി കാരണം ‘വീട്ടിലിരിപ്പു’ കൂടിയതോടെ വൈഫൈ ഇന്റർനെറ്റ് ഹോട്സ്പോട്ട് ഉപകരണങ്ങൾക്കും ബ്രോഡ്ബാൻഡ് കണക്‌ഷനുകൾക്കും സംസ്ഥാനത്ത് ഡിമാൻഡ് കുതിക്കുന്നു. ഹോട്സ്പോട്ട് ഡോംഗിളിന്റെ വിൽപനയും ബ്രോഡ്ബാൻഡ് (കേബിൾ) കണക്ഷനുകളുടെ എണ്ണവും ഇതിനകം ഫെബ്രുവരിയിലേതിന്റെ ഇരട്ടി കടന്നെന്ന് റിലയൻസ് ജിയോയും എയർടെലും വ്യക്തമാക്കി. ഡിമാൻഡ് നേരിടാൻ ബുദ്ധിമുട്ടുന്ന നിലയിലാണിപ്പോൾ ടെലികോം കമ്പനികൾ.
കേബിളിലൂടെ ഇന്റർനെറ്റും ടിവി കണക്ഷനും എത്തിക്കുന്ന ജിയോ ഫൈബർ ലഭ്യമായ സ്ഥലങ്ങളിലൊക്കെ കണക്ഷൻ ആവശ്യക്കാർ അതിവേഗം 100% വർധിച്ചു. സ്കൂൾ അവധിക്കാലം നേരത്തേ തുടങ്ങിയതിനാൽ എന്റർടെയ്ൻമെന്റ് കണ്ടന്റിനുള്ള ഡിമാൻഡും ഉയരുകയാണ്.ഐടി മേഖല പോലെ ഉയർന്ന ഡേറ്റ ഉപയോഗമുള്ള ജോലികൾ ‘വർക് ഫ്രം ഹോം’ രീതിയിലേക്കു മാറിയതോടെയാണ് ഹൈസ്പീഡ് ഇന്റർനെറ്റ് ഉറപ്പാക്കുന്ന ബ്രോഡ്ബാൻഡ് കണക്ഷനുകൾക്കു പ്രീതി കൂടിയതെന്ന് എയർടെൽ പറഞ്ഞു.4ജി ഡോംഗിളുകൾ ഇപ്പോൾ വ്യക്തിഗത വാങ്ങലിനെക്കാൾ ഏറെക്കൂടുതലാണ് ‘ബൾക്ക്’ ഓർഡറുകൾ. കമ്പനികൾ ഇതു വാങ്ങി സ്റ്റാഫിനു നൽകുകയാണ്, വീട്ടിലിരുന്നു പ്രവർത്തിക്കാൻ.
ഇവയ്ക്കുപുറമേ, സാധാരണ മൊബൈൽ 4ജി പായ്ക്കുകളിലും ഉപയോഗം വളരെയധികം ഉയർന്നതോടെ ആകർഷക റീചാർജ്– ടോപ്അപ് പ്ലാനുകളും കമ്പനികൾ അവതരിപ്പിച്ചിട്ടുണ്ട്. 11 രൂപ പോലെ െചറിയ തുകയ്ക്കുള്ള ടോപ്അപ്പിനുപോലും ഡേറ്റയുടെ അളവ് ഇരട്ടിയാക്കിയതായി ജിയോ അറിയിച്ചു. വർക്ക് ഫ്രം ഹോം എന്ന പേരിൽ തന്നെ പല കമ്പനികളും പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്.