പഴം, പച്ചക്കറി വീട്ടിലെത്തിക്കും; തീരുമാനം ഇന്ന്
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തു പച്ചക്കറി വിതരണ പ്രതിസന്ധി പരിഹരിക്കാൻ ഓൺലൈൻ ഏജൻസികളുമായി ഇന്നു ധാരണയിലെത്തും. തിരുവനന്തപുരം, കൊച്ചി നഗര കേന്ദ്രങ്ങളിൽ മാത്രമാണ് നിലവിൽ ഓൺലൈൻ സംവിധാനം വഴി പഴം–പച്ചക്കറി വിതരണം നടക്കുന്നത്. സംസ്ഥാനത്തുടനീളം ഇവയുടെ വിതരണത്തിനായി ഏജൻസികളുടെ താൽപര്യപത്രം ക്ഷണിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്നു തീരുമാനം കൈക്കൊള്ളുമെന്നു കൃഷിവകുപ്പ് അറിയിച്ചു.
ഹോർട്ടികോർപ്, വിഎഫ്പിസികെ എന്നിവയുടെ സഹകരണത്തോടെയാകും ഏജൻസികൾ പ്രവർത്തിക്കുക. പഴം പച്ചക്കറി ഉൽപന്നങ്ങൾക്കു നിലവിൽ ലഭ്യതക്കുറവില്ലെന്നാണ് ഹോർട്ടികോർപ് വിലയിരുത്തൽ.
സപ്ലൈകോ ഇന്നു മുതൽ കൊച്ചി നഗരത്തിൽ ഓൺലൈൻ വഴി അവശ്യ ഭക്ഷ്യ സാധനങ്ങൾ വിതരണ ചെയ്യും. ഓൺലൈൻ ഭക്ഷ്യ വിതരണ ശൃംഖലയായ സൊമാറ്റോയുമായാണ് ഇതിനുള്ള കരാർ ആയിരിക്കുന്നത്. പ്രാരംഭ നടപടി എന്ന നിലയിൽ സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു 8 കിലോമീറ്റർ പരിധിയിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കും, തുടർന്ന് സംസ്ഥാനത്ത് 17 ഇടങ്ങളിൽ ഓൺലൈൻ സംവിധാനം ആരംഭിക്കും. ഇ–പെയ്മെന്റിലൂടെ ഓൺലൈൻ വഴി ഓർഡർ ചെയ്താൽ 40– 50 മിനിറ്റിനകം ഭക്ഷ്യവസ്തുക്കൾ വീടുകളിൽ എത്തിക്കും.