എല്ലാ വായ്പയ്ക്കും 0.75% കുറയുമോ?
Mail This Article
റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്കായ റീപ്പോ 0.75% കുറച്ചത് എല്ലാ വായ്പ ഇടപാടുകാർക്കും അതേപടി കിട്ടണമെന്നില്ല. ബാങ്കുകൾ പലതരം പലിശ നിർണയ രീതി പിന്തുടരുന്നതുകൊണ്ടാണിത്. റിസർവ് ബാങ്കിന്റെ റീപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കുകൾ കഴിഞ്ഞ വർഷം നിലവിൽ വന്നിട്ടുണ്ട്. അത്തരം വായ്പയെടുത്തവർക്ക് 0.75% തന്നെ ലഭിക്കും. പുതിയ നിരക്ക് ബാധകമാകുന്നത് പലിശ പുനർനിർണയിക്കപ്പെടുന്നത് മിക്കവാറും 3 മാസത്തിലൊരിക്കലാണ്. അതായത് അടുത്ത 3 മാസത്തിനുള്ളിൽ എന്തായാലും പുതിയ നിരക്ക് തിരിച്ചടവിൽ പ്രതിഫലിക്കും.
ബാങ്കുകളുടെ ധനസമാഹരണ ചെലവു കൂടി കണക്കിലെടുത്തുള്ള മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ടിങ് – അധിഷ്ഠിത പലിശ നിരക്ക് (എംസിഎൽആർ) ബാധകമായ വായ്പകളിൽ റീപ്പോ കുറച്ച തോതിൽ തന്നെ ഇളവു കിട്ടണമെന്നില്ല. അതതു ബാങ്കുകളാണ് തീരുമാനിക്കുക. ഇത്തരം വായ്പകളിലും പലിശ പുനർനിർണയ കാലാവധിയെത്തുമ്പോഴാണ് നിരക്ക് മാറുക. ഇത് 6 മാസമോ ഒരു വർഷമോ ആകാം.മേൽപറഞ്ഞ 2 രീതിക്കും മുൻപ് പ്രൈം ലെൻഡിങ് റേറ്റ് (പിഎൽആർ) എന്ന അടിസ്ഥാന നിരക്കിലായിരുന്നു വായ്പകൾ ബന്ധിപ്പിച്ചിരുന്നത്. അത്തരം ഇടപാടുകാർക്കും റിസർവ് ബാങ്ക് പ്രഖ്യാപിച്ച 0.75% ഇളവ് പൂർണമായും കിട്ടില്ല. നിരക്ക് അതതു ബാങ്കിന്റെ തീരുമാനപ്രകാരമായിരിക്കും.