ബാങ്ക് ലയനങ്ങൾക്ക് പിന്നിലെ ന്യായങ്ങൾ
Mail This Article
ബാങ്ക് ലയനങ്ങൾക്കു പിന്നിൽ കേന്ദ്ര സർക്കാരിനു രണ്ടു ലക്ഷ്യങ്ങളാണുള്ളത്. പൊതു മേഖലയിലെ ബാങ്കുകളുടെ എണ്ണപ്പെരുപ്പം കുറയ്ക്കുക എന്നതാണ് ഒന്ന്. കരുത്തേറിയ ഏതാനും വലിയ ബാങ്കുകൾ എന്നതാണു രണ്ടാമത്തെ ലക്ഷ്യം.
എണ്ണപ്പെരുപ്പം കുറയ്ക്കുക എന്ന ലക്ഷ്യം ലയനത്തിലൂടെ സാധ്യമാകുന്നുണ്ട്. എന്നാൽ കരുത്തേറിയ വലിയ ബാങ്കുകൾ എന്നതു സങ്കൽപം മാത്രം. ഏതാനും ബാങ്കുകൾ ലയിപ്പിക്കുമ്പോൾ വലിയ ബാങ്കുണ്ടാകും. പക്ഷേ ഏതാനും ദുർബല ബാങ്കുകളുടെ ലയനത്തിലൂടെ സൃഷ്ടിക്കുന്നതാണു വലിയ ബാങ്ക് എന്നുവരുമ്പോൾ അതു പാഴ്‌വേലയാകുന്നു. ദുർബലമായ വലിയ ബാങ്ക് എന്നതാണു നേട്ടം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഉൾപ്പെടെ അഞ്ച് അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും 2017 ഏപ്രിലിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിച്ചിട്ട് എന്തു നേട്ടമുണ്ടായി എന്നു വിമർശകർ ചോദിക്കുന്നു. ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിച്ചിട്ട് എന്തു നേട്ടമുണ്ടായെന്നും ചോദ്യമുയരുന്നു.
കിട്ടാക്കടം പെരുകിപ്പെരുകി മൂലധനം ചോർന്നു പാപ്പരാകുന്ന ബാങ്കുകൾ ലിക്വിഡേറ്റ് ചെയ്യേണ്ടതിനു പകരം അവയ്ക്കു വീണ്ടും മൂലധനം പകരുകയും ലയന നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതു പൊതുജനങ്ങളുടെ പണം ധൂർത്തടിക്കലാണെന്നു വിമർശകർ ചൂണ്ടിക്കാട്ടുന്നു. പൊതു മേഖലയിലെ ബാങ്കുകൾ നടത്തിക്കൊണ്ടുപോകുന്ന ബാധ്യതയിൽനിന്ന് ഒഴിവാകാൻ അവ സ്വകാര്യവൽക്കരിക്കുകയാണു വേണ്ടത് എന്നാണ് 2014ൽ പി.ജെ. നായക് സമിതി ശുപാർശ ചെയ്തത്.