സെർബിയയ്ക്ക് കേരളത്തിന്റെ കയ്യുറ
Mail This Article
കൊച്ചി ∙ കോവിഡ്19 ഭീഷണി നേരിടാൻ യൂറോപ്യൻ രാജ്യമായ സെർബിയയിലേക്ക് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് റബേഴ്‌സ് ലിമിറ്റഡ് 35 ലക്ഷം ജോഡി സർജിക്കൽ കയ്യുറകൾ കയറ്റി അയച്ചു. സെർബിയൻ സർക്കാരിന്റെ ഓർഡർ പ്രകാരം നിർമിച്ച കയ്യുറകളാണ് ഡച്ച് വിമാനക്കമ്പനിയായ ട്രാൻസേവിയ എയർലൈൻസിന്റെ ബോയിങ് 747 കാർഗോ വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നു സെർബിയൻ തലസ്ഥാനമായ ബൽഗ്രേഡിലേക്ക് അയച്ചത്. ഏഴായിരത്തിലധികം പെട്ടികളിലായി മൊത്തം 90,385 കിലോഗ്രാം ചരക്ക്.
അടിയന്തര സാഹചര്യം കണക്കിലെടുത്തു കൊച്ചി വിമാനത്താവള കമ്പനി (സിയാൽ) കാർഗോ വിഭാഗവും കസ്റ്റംസും വളരെ വേഗത്തിൽ കയറ്റുമതി നടപടികൾ പൂർത്തിയാക്കി. ഇന്നു വീണ്ടും ട്രാൻസേവിയൻ എയർലൈൻസ് വിമാനം ചരക്കു കൊണ്ടുപോകുന്നതിനായി കൊച്ചിയിലെത്തും. നേരത്തെ ലുലു ഗ്രൂപ്പിനായി സ്‌പൈസ് ജെറ്റിന്റെ 2 കാർഗോ സർവീസുകൾ കൊച്ചിയിൽനിന്ന് അബുദാബിയിലേക്കു 34 ടൺ പച്ചക്കറി കൊണ്ടുപോയിരുന്നു.
മരുന്നുമായി എയർ ഏഷ്യ
സംസ്ഥാനത്തിനാവശ്യമായ മരുന്നുകൾ എത്തിക്കാൻ എയർ ഏഷ്യ സർവീസുകൾക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നുള്ളതുമായ മരുന്നുകൾ ഇത്തരത്തിൽ എത്തിക്കാൻ സാധികും. ഈയാഴ്ച മരുന്നുകളുമായി ആദ്യ വിമാനം കൊച്ചിയിൽ എത്തും.