ADVERTISEMENT

കൊച്ചി ∙ രാജ്യത്തെ ബാങ്കിങ് വ്യവസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലയനം നാളെ യാഥാർഥ്യമാകുകയായി. പൊതുമേഖലയിലെ 10 ബാങ്കുകൾ ഉൾപ്പെടുന്നതാണു ലയനം. മെഗാ ലയനത്തോടെ ഇവയുടെ എണ്ണം നാലായി ചുരുങ്ങും. പൊതുമേഖലയിൽ നാളെ മുതൽ 12 വാണിജ്യ ബാങ്കുകൾ മാത്രം. 

ലയനത്തിൽ ഉൾപ്പെടുന്ന എല്ലാ ബാങ്കുകൾക്കുമായി 1482 ശാഖകളാണു സംസ്‌ഥാനത്തുള്ളത്. പുനർക്രമീകരണത്തോടെ ഇവയിൽ 250 എണ്ണമെങ്കിലും ഇല്ലാതാകും. അതോടെ പൊതുമേഖലാ ബാങ്കുകൾക്കെല്ലാം കൂടി സംസ്ഥാനത്തുള്ള ശാഖകളുടെ എണ്ണം 4059ൽ നിന്നു 3809 ആകും.

ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷനൽ ബാങ്കിലാണു ലയിക്കുന്നത്. സിൻഡിക്കറ്റ് ബാങ്ക് കാനറ ബാങ്കിലും അലഹാബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലും ലയിക്കുന്നു. ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയായി മാറുന്നു. 

bank

ലയിക്കപ്പെടുന്ന ബാങ്കുകളുടെ എല്ലാ ഇടപാടുകാരും നാളെത്തന്നെ പഞ്ചാബ് നാഷനൽ ബാങ്ക്, കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് എന്നീ ‘ആങ്കർ ബാങ്കു’കളിലൊന്നിന്റെ ഭാഗമായി മാറും. ഇവർക്ക് ആങ്കർ ബാങ്കിന്റെ ചെക് ബുക്, എടിഎം / ഡെബിറ്റ് കാർഡ് എന്നിവ ലഭിക്കും. ലയനം ഭരണപരമായ നടപടി മാത്രമാകയാൽ ഇടപാടുകാർക്ക് ഒരുവിധത്തിലുള്ള ബുദ്ധിമുട്ടുമുണ്ടാകില്ല. 

ലയനത്തിൽ ഉൾപ്പെടുന്ന ബാങ്കുകളുടെ കേരളത്തിലെ ജീവനക്കാരിൽ രണ്ടായിരത്തോളം പേരെങ്കിലും അധികപ്പറ്റായേക്കുമെന്നാണ് അറിയുന്നത്. എന്നാൽ പിരിച്ചുവിടൽ ഉണ്ടാകില്ല. ഇവരെ പുനർവിന്യസിക്കും. പലർക്കും മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റമുണ്ടാകാം. 

ലയിക്കപ്പെടുന്ന ബാങ്കുകളിലെ ഒരു വിഭാഗം ഇടപാടുകാർക്ക് ആങ്കർ ബാങ്കുകളുമായി ബന്ധം സ്ഥാപിക്കാൻ സ്വാഭാവികമായും താൽപര്യമുണ്ടാകാതെ വന്നേക്കാമെന്ന് ആശങ്കയുണ്ട്. ഈ സാഹചര്യം പ്രയോജനപ്പെടുത്താൻ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്‌മി ബാങ്ക്, സിഎസ്‌ബി ബാങ്ക് എന്നിവയ്‌ക്ക് അവസരം ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഉൾപ്പെടെയുള്ള അനുബന്ധ ബാങ്കുകളെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റെടുത്ത കാലയളവിൽ സമാന സാഹചര്യം സംജാതമായിരുന്നു. ഫെഡറൽ ബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കും ആ സാഹചര്യം പ്രയോജനപ്പെടുത്തി വിപണി വിഹിതം മെച്ചപ്പെടുത്തി. ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് സംയോജനത്തിലും ഈ ബാങ്കുകൾ ബിസിനസ് വികസനത്തിന് അവസരം കണ്ടെത്തുകയുണ്ടായി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com