അനാവശ്യ പേടി; കുതിച്ചു കയറി പാചകവാതക ബുക്കിങ്
Mail This Article
കൊച്ചി ∙ മാർച്ച് 31; ഒരൊറ്റ ദിവസം കൊണ്ട് ഇൻഡേൻ കൊച്ചി ഏരിയയിൽ മാത്രം എൽപിജി സിലിണ്ടർ ബുക്കിങ്ങിലുണ്ടായ വർധന 40 ശതമാനത്തിലേറെ! കോവിഡ് ലോക്ഡൗൺ പശ്ചാത്തലത്തിൽ പാചക വാതക ദൗർലഭ്യം ഭയന്നു രാജ്യത്തൊട്ടാകെ ബുക്കിങ് വർധിക്കുകയാണ്. ദൗർലഭ്യം ഉണ്ടാകില്ലെന്നു പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിലും ബിപിസിഎലും ഹിന്ദുസ്ഥാൻ പെട്രോളിയവും ആവർത്തിച്ച് ഉറപ്പു നൽകിയിട്ടും മുഖവിലയ്ക്കെടുക്കാതെയാണ് അനാവശ്യ പരിഭ്രാന്തിയും ബുക്കിങ് പ്രവാഹവും.
കൊച്ചി മേഖലയിൽ ഇൻഡേൻ മാർച്ച് 31നു വിതരണം ചെയ്തത് 79,500 സിലിണ്ടറുകൾ. 56,000 സിലിണ്ടറുകളാണു പ്രതിദിന ശരാശരി; വർധന 42 %. അനാവശ്യമായി സിലിണ്ടർ ബുക്ക് ചെയ്യുന്നതു പരിഭ്രാന്തി സൃഷ്ടിക്കാനും വിതരണ ശൃംഖല അവതാളത്തിലാക്കാനും മാത്രമേ സഹായിക്കൂവെന്നാണ് എണ്ണക്കമ്പനികളുടെ വിലയിരുത്തൽ. ദൗർലഭ്യം ഭയന്നു സിലിണ്ടർ ബുക്ക് ചെയ്ത പലർക്കും ഒഴിഞ്ഞ സിലിണ്ടറുകൾ തിരിച്ചു കൊടുക്കാനില്ലാതെ വന്നതായും റിപ്പോർട്ടുകളുണ്ട്.
ഡീലർമാർ ആവശ്യപ്പെടുന്നത്ര സിലിണ്ടറുകൾ ലഭിക്കുന്നുണ്ടെന്ന് ഓൾ ഇന്ത്യ എൽപിജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ കേരള സർക്കിൾ പ്രസിഡന്റ് ബാബു വർഗീസ് ‘മനോരമ’യോടു പറഞ്ഞു. 48 മണിക്കൂറിനകം സിലിണ്ടർ ലഭ്യമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.