ഇ കൊമേഴ്സ് പച്ചപിടിക്കുന്നു
Mail This Article
ന്യൂഡൽഹി ∙ കണ്ടെയ്ൻമെന്റ് സോണിൽ ഒഴികെ എല്ലായിടത്തും സേവനം ലഭ്യമാക്കാൻ അനുമതി ലഭിച്ചതിന്റെ ആശ്വാസത്തിലാണു ഇ–കൊമേഴ്സ് കമ്പനികൾ. രണ്ടാം ലോക്ഡൗണിനു പിന്നാലെ ഈ മാസം 4 മുതൽ ഓറഞ്ച്, ഗ്രീൻ സോണുകളിൽ പൂർണ സേവനം നടത്താൻ ഇ–കൊമേഴ്സ് കമ്പനികൾക്ക് അനുമതി നൽകിയിരുന്നു. എന്നാൽ ഇവരുടെ പ്രധാന ഉപയോക്താക്കൾ ഏറെയും റെഡ് സോൺ മേഖലകളിലായതു തിരിച്ചടിയായി.
31 വരെ ലോക്ഡൗൺ തുടരുകയാണെങ്കിലും ഡൽഹി, ഹരിയാന, രാജസ്ഥാൻ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾ റെഡ് സോണുകളിലും സേവനത്തിന് അനുമതി നൽകിയിട്ടുണ്ട്. ഇതോടെ മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ, പുസ്തകങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ ഓൺലൈൻ വിൽപനയും ആരംഭിച്ചു. ഇ–കൊമേഴ്സ് കമ്പനികളുടെ പ്രധാന വിപണി ഡൽഹി, മുംബൈ, ബെംഗളൂരു, പുണെ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളാണ്.
മേയ് 4നു വിതരണം ആരംഭിച്ചിരുന്നെങ്കിലും ലോക്ഡൗണിനു മുൻപത്തെ വിൽപനയുടെ 20% മാത്രമാണു ഗ്രീൻ, ഓറഞ്ച് സോണുകളിൽ നിന്നു ലഭിച്ചിരുന്നത്. അതേസമയം ഇന്നലെ വിൽപന പുനരാരംഭിച്ചതോടെ ഓർഡറുകൾ 3 മടങ്ങ് വർധിച്ചു എന്നും ഇതിൽ 65% റെഡ്സോൺ നഗരങ്ങളിൽ നിന്നാണെന്നും സ്നാപ്ഡീൽ കമ്പനി അധികൃതർ വ്യക്തമാക്കി. ആമസോൺ, ഫ്ലിപ്കാർട് തുടങ്ങിയ കമ്പനികളെല്ലാം ഇളവുകളുടെ നേട്ടം സ്വന്തമാക്കുന്നുണ്ട്. പുതിയ ലോഞ്ചുകളും മറ്റുമായി തിരിച്ചു വരവ് ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണു കമ്പനികൾ.