മൊറട്ടോറിയം ലംഘിക്കുന്നതിന് എതിരെ ഹർജി
Mail This Article
കൊച്ചി∙ ലോക്ഡൗൺ കാലത്തു വായ്പ തിരിച്ചടവിന് അനുവദിച്ച മൊറട്ടോറിയം ലംഘിച്ച് ഇടപാടുകാരിൽ നിന്നു ചെക്ക് ബൗൺസ് ചാർജ് ഉൾപ്പെടെ ഇടാക്കുന്ന ബാങ്ക് നടപടി ചോദ്യം ചെയ്യുന്ന ഹർജിയിൽ ഹൈക്കോടതി റിസർവ് ബാങ്ക് ഉൾപ്പെടെയുള്ളവരുടെ വിശദീകരണം തേടി. തൃശൂർ അയ്യന്തോൾ സ്വദേശി മിഥുനും ഭാര്യയും നൽകിയ ഹർജിയാണു ജസ്റ്റിസ് അനു ശിവരാമൻ പരിഗണിച്ചത്.
ധനകാര്യ സ്ഥാപനത്തിൽ നിന്നെടുത്ത 6 വായ്പകളുടെ തിരിച്ചടവ് ലോക്ക് ഡൗൺ പ്രഖ്യാപിക്കും വരെ മുടങ്ങാതെ നടത്തിയതാണെന്നു ഹർജിക്കാർ ബോധിപ്പിച്ചു. ഇതിനിടെ കോവിഡ് പാക്കേജിൽ, ബാങ്കുകൾക്കും ബാങ്കിതര ധനസ്ഥാപനങ്ങൾക്കും 2020 മാർച്ച് 1 മുതൽ മേയ് 31 വരെ വായ്പ തിരിച്ചടവുകൾക്കു മൊറട്ടോറിയം പ്രഖ്യാപിച്ച് മാർച്ച് 27നു റിസർവ് ബാങ്ക് നിർദേശം നൽകി. മൊറട്ടോറിയം ആനുകൂല്യം കിട്ടാൻ ഹർജിക്കാരൻ അപേക്ഷ നൽകിയിട്ടും ഗഡുക്കൾ അടയ്ക്കാനുള്ള ചെക്ക് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയതിന്റെ പേരിൽ എല്ലാ വായ്പകളിലുമായി 3924 രൂപ ബൗൺസ് ചാർജുൾപ്പെടെ ചുമത്തി തിരിച്ചു പിടിക്കാനുള്ള നടപടി ചോദ്യം ചെയ്താണു ഹർജി.