പ്രവർത്തനലാഭത്തിൽ റെക്കോർഡിട്ട് സൗത്ത് ഇന്ത്യൻ ബാങ്ക്
Mail This Article
കൊച്ചി ∙ സൗത്ത് ഇന്ത്യൻ ബാങ്ക് ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന ത്രൈമാസത്തിൽ കൈവരിച്ച പ്രവർത്തന ലാഭം റെക്കോർഡ്. മുൻ വർഷം ഇതേ കാലയളവിൽ 327.55 കോടി രൂപ മാത്രമായിരുന്ന പ്രവർത്തന ലാഭം 2019–’20 അവസാന പാദത്തിൽ 533.42 കോടിയിലെത്തി. വാർഷികാടിസ്ഥാനത്തിൽ വർധന 62.85%.
കോവിഡ് പശ്ചാത്തലത്തിൽ 76 കോടിയും വായ്പകൾ വിറ്റഴിച്ച വകയിലുണ്ടായ മൂല്യശോഷണത്തിന്റെ പേരിൽ 255 കോടിയും കരുതലായി വേണ്ടിവന്നതു മൂലം 143.68 കോടി രൂപ അറ്റ നഷ്ടമുണ്ടായി. എങ്കിലും സാമ്പത്തിക വർഷം 104.59 കോടി രൂപയുടെ അറ്റാദായം നേടാൻ കഴിഞ്ഞു.
കരുതൽ തുക വേണ്ടിവന്നിരുന്നില്ലെങ്കിൽ അവസാനപാദത്തിൽ 103.73 കോടിയും 2019–’20ൽ 351.26 കോടിയും അറ്റാദായം രേഖപ്പെടുത്താനാകുമായിരുന്നു. കോവിഡിന്റെ പേരിൽ തുക നീക്കിവയ്ക്കേണ്ടതില്ലാത്തതിനാൽ നടപ്പു ത്രൈമാസത്തിൽ മെച്ചപ്പെട്ട പ്രവർത്തന ഫലത്തിനു സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഫലം ജൂലൈ 8നു പ്രഖ്യാപിക്കും.
ബാങ്കിന്റെ മൊത്തം ബിസിനസ് 1,48,558 കോടി രൂപയിലെത്തിയതായി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വി.ജി.മാത്യു അറിയിച്ചു. ജനുവരി – മാർച്ച് കാലയളവിൽ നിക്ഷേപം 9.65% വർധിച്ച് 80,700 കോടിയിലെത്തി. എൻആർഐ നിക്ഷേപം 10.61% വർധിച്ച് 23,710 കോടിയായി. കിട്ടാക്കടം 3.45ൽനിന്നു 3.34 ശതമാനത്തിലേക്കു താഴ്ന്നു. അറ്റ പലിശ വരുമാനത്തിലെ വാർഷിക വർധന 19.39 ശതമാനമാണ്.ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 12.42 ശതമാനമായിരുന്നത് 13.41 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്.