ADVERTISEMENT

ന്യൂഡൽഹി ∙ വായ്പകൾ പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് നിലപാടു വ്യക്തമാക്കാതെ റിസർവ് ബാങ്കിന്റെ കേന്ദ്ര ബോർഡ്. കോവിഡ് പ്രതിസന്ധി രൂപപ്പെട്ടശേഷം ആദ്യമായി നടന്ന ബോർഡ് യോഗത്തിൽ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ സ്ഥിതിയും വെല്ലുവിളികളും അടുത്ത വർഷത്തെ പ്രവർത്തനവും നയങ്ങളും ചർച്ച ചെയ്തതായി റിസർവ് ബാങ്ക് വ്യക്തമാക്കി.

കോവിഡിന്റെ പശ്ചാത്തലത്തിൽ വായ്പകൾക്ക് 6 മാസത്തെ മൊറട്ടോറിയം ഏർപ്പെടുത്താൻ റിസർവ് ബാങ്ക് നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതു മാത്രം പോര, വായ്പകൾ പുനഃക്രമീകരിക്കാനും അനുവദിക്കണമെന്ന് വ്യവസായ മേഖലയിൽനിന്നുൾപ്പെടെ ആവശ്യമുയർന്നു. ഇക്കാര്യത്തിൽ റിസർവ് ബാങ്കും സർക്കാരുമായി ഊർജിത ചർച്ചകൾ നടക്കുന്നതായി ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഡയറക്ടർമാരുടെ യോഗം വായ്പ പുനഃക്രമീകരണത്തെക്കുറിച്ച് തീരുമാനമെടുത്തേക്കുമെന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ, ഇക്കാര്യത്തിൽ ബോർഡിന്റെ അനുമതി ആവശ്യമില്ലെന്നും ഉപദേശം നൽകാനാണ് സാധിക്കുകയെന്നും ധനമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. 

മൊറട്ടോറിയത്തിന്റെ കാര്യത്തിൽ ചെയ്തുപോലെ, കിട്ടാക്കട (എൻപിഎ) ഗണത്തിൽ പെടുത്താതെ വായ്പകൾ പുനഃക്രമീകരിക്കാൻ അനുവദിച്ചാൽ ഉചിതമെന്നാണ് പല ബാങ്കുകളും നേരത്തെ വ്യക്തമാക്കിയത്. കിട്ടാക്കടമാക്കിയാൽ മൂലധനകാര്യത്തിലുൾപ്പെടെ ബാങ്കുകൾക്കുമേൽ സമ്മർദമേറും. 

കോവിഡ്കാല പ്രതിസന്ധി ബാലൻസ് ഷീറ്റ്, ആസ്തി നിലവാരം, പണലഭ്യത, ലാഭം, മൂലധനശേഷി തുടങ്ങിയവയെ എങ്ങനെ ബാധിച്ചെന്നു പഠിക്കാൻ ബാങ്കുകളോടു റിസർവ് ബാങ്ക് നിർദ്ദേശിച്ചിരുന്നു. ഈ അവലോകനത്തിന്റെ അടിസ്ഥാനത്തിലാകും വായ്പകളുടെ വിഷയത്തിലുൾപ്പെടെ പുതിയ തീരുമാനങ്ങളുണ്ടാവുകയെന്നാണ് സൂചന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com