ADVERTISEMENT

കൊച്ചി∙ കേരളത്തിൽ മത്തിയുടെയും അയലയുടെയും ലഭ്യതയിൽ വൻ ഇടിവുണ്ടായതായി കണക്കുകൾ. 2019ൽസംസ്ഥാനത്തിന്റെ മൊത്ത മൽസ്യലഭ്യത മുൻവർഷത്തെക്കാൾ 15.4% കുറഞ്ഞു. സിഎംഎഫ്ആർഐയിലെ ഫിഷറീസ് റിസോഴ്സസ് അസസ്മെന്റ് വിഭാഗം തയാറാക്കിയ  പഠനറിപ്പോർട്ടിലാണ് ഈ വിവരം.

അതേസമയം, കഴിഞ്ഞ വർഷം വിറ്റഴിക്കപ്പെട്ട മൽസ്യത്തിന്റെ സാമ്പത്തിക മൂല്യം കൂടിയെന്നാണു കണക്ക്. ലാൻഡിങ് സെന്ററുകളിൽ മീൻവില കിലോയ്ക്ക് 12.2% വർധിച്ച് 170.5 രൂപയും ചില്ലറ വ്യാപാരത്തിൽ 12% വർധിച്ച് 258 രൂപയും ലഭിച്ചു. ലാൻഡിങ് സെന്ററുകളിൽ 12,387 കോടി രൂപയുടെയും ചില്ലറ    വ്യാപാരകേന്ദ്രങ്ങളിൽ 17,515  കോടിയുടെയും മീൻ വിറ്റു.

കേരളീയരുടെ ഇഷ്ടമൽസ്യമായ മത്തിയുടെ ലഭ്യത കഴിഞ്ഞ 2 ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി– ലഭിച്ചത് 44,320 ടൺ. 2018ൽ ഇത് 77,093 ടൺ ആയിരുന്നു. സംസ്ഥാനത്ത്് മത്തി 2012ൽ 3.9 ലക്ഷം ടൺ കിട്ടിയ ശേഷം, 2017ലൊഴികെ വർഷം തോറും കുറ‍ഞ്ഞുവരികയാണ്. സമുദ്ര ആവാസ വ്യവസ്ഥയിലെ മാറ്റമാണു പ്രശ്നം. അയല മുൻവർഷത്തെക്കാൾ 50% കുറഞ്ഞു. ലഭിച്ചത് 40,554 ടൺ. 2018ൽ ഏറ്റവും കൂടുതൽ കിട്ടിയ മീനാണ് അയല.

രാജ്യത്തെ സമുദ്ര മൽസ്യോൽപാദനത്തിൽ കേരളം മൂന്നാം സ്ഥാനം നിലനിർത്തിയതായി സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ അറിയിച്ചു. കഴിഞ്ഞ 6 വർഷമായി ഒന്നാം സ്ഥാനത്തു നിന്ന ഗുജറാത്തിനെ മറികടന്നു തമിഴ്‌നാട് ഒന്നാമതെത്തി. ആകെ മൽസ്യലഭ്യതയിൽ 21.7% തമിഴ്‌നാട്ടിൽ നിന്നാണ്. കേരളത്തിന്റെ സംഭാവന 15.3%.

രാജ്യത്തെ മൊത്തം സമുദ്ര മൽസ്യോൽപാദനം 2.1% കൂടി. ആകെ കിട്ടിയത് 35.6 ലക്ഷം ടൺ. വിപണിയിൽ ആവശ്യക്കാരില്ലാത്ത ക്ലാത്തിയാണ് ദേശീയതലത്തിൽ ഏറ്റവുമധികം കിട്ടിയത്. മൽസ്യത്തീറ്റ ആവശ്യങ്ങൾക്കാണിത് ഉപയോഗിക്കുന്നത്.
കഴിഞ്ഞ വർഷത്തെ 8 ചുഴലിക്കാറ്റുകൾ മത്സ്യബന്ധന ദിനങ്ങൾ കുറച്ചു.

ലോക്ഡൗണിൽ നഷ്ടം

ലോക്ഡൗൺ നിലനിന്ന 60 ദിവസത്തിൽ കേരളത്തിന്റെ സമുദ്ര മൽസ്യമേഖലയിൽ കണക്കാക്കുന്ന നഷ്ടം 3,481 കോടി രൂപ. ദേശീയതലത്തിൽ 40 ദിവസത്തിൽ 11,652 കോടി രൂപയുടെ നഷ്ടവും സിഎംഎഫ്ആർഐ കണക്കാക്കുന്നു.
കയറ്റുമതി, സംസ്കരണ മേഖലയിലെ നഷ്ടം കുടാതെയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com