എയർ ഇന്ത്യ വാങ്ങാൻ ടാറ്റ ഗ്രൂപ്പ് രംഗത്ത്
Mail This Article
ന്യൂഡൽഹി∙ വിമാനക്കമ്പനിയായ എയർ ഇന്ത്യ വാങ്ങാൻ ടാറ്റ ഗ്രൂപ്പ് രംഗത്ത്. കടക്കെണിയിലായ എയർ ഇന്ത്യ ഏറ്റെടുക്കാനുള്ള താൽപര്യപത്രം സമർപ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ കേന്ദ്ര സർക്കാർ അടുത്തിടെ നീട്ടിയിരുന്നു.
ഏപ്രിൽ 30 ആണു മുൻപ് നിശ്ചയിച്ചിരുന്ന സമയപരിധിയെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ അതു നീട്ടുകയായിരുന്നു. എയർ ഇന്ത്യയ്ക്കായി നിലവിൽ, ടാറ്റ ഗ്രൂപ്പ് മാത്രമാണു രംഗത്തുള്ളത്. മുൻപ് താൽപര്യമറിയിച്ചിരുന്ന ഹിന്ദുജ, അദാനി കമ്പനികൾ മൗനം പാലിക്കുകയാണ്.
താൽപര്യപത്രം സമർപ്പിക്കാൻ ഇനിയും സമയമുള്ളതിനാൽ, വരും ദിവസങ്ങളിൽ കൂടുതൽ കമ്പനികൾ രംഗത്തുവന്നേക്കുമെന്നാണു വ്യോമയാന മന്ത്രാലയത്തിന്റെ പ്രതീക്ഷ.
കോവിഡ് പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് എയർ ഇന്ത്യ ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് കമ്പനികൾ പിന്നാക്കം പോകാൻ കാരണമെന്നു മന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ലോക്ഡൗണിനു ശേഷം വിമാന സർവീസ് പുന:രാരംഭിക്കാൻ പണം ആവശ്യമാണെന്നും നിലവിൽ എയർ ഇന്ത്യയിൽ നിക്ഷേപിക്കാനാവില്ലെന്നും കമ്പനികളിലൊന്ന് അറിയിച്ചതായി മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.