ചെക്ക് കാലാവധി 3 മാസം തന്നെ; ഇടപെടില്ലെന്ന് സുപ്രീംകോടതി
Mail This Article
ന്യൂഡൽഹി ∙കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ചെക്കുകളുടെ 3 മാസ കാലാവധി വർധിപ്പിക്കാനാകില്ലെന്ന റിസർവ് ബാങ്ക് നിലപാട് സുപ്രീം കോടതി അംഗീകരിച്ചു. കാലാവധി ദീർഘിപ്പിക്കണമെങ്കിൽ അതിൽ റിസർവ് ബാങ്കിനു തീരുമാനമെടുക്കാമെന്നും തങ്ങൾ ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിവിധ പണമിടപാടുകളുടെ സമയപരിധി നീട്ടുന്നതു സംബന്ധിച്ചു സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിച്ചപ്പോഴാണ് ചെക്കുകളുടെ കാലാവധി നീട്ടുന്നതിനെക്കുറിച്ചു കോടതി ചോദ്യമുന്നയിച്ചത്.
കാലാവധി നീട്ടാനാവില്ലെന്നതിനു 3 കാരണങ്ങൾ റിസർവ് ബാങ്കിനുവേണ്ടി വി.ഗിരിയും എം.ആർ.രമേശ് ബാബുവും ഉന്നയിച്ചു: ചെക്ക് സ്കാൻ ചെയ്യാനുള്ള സംവിധാനം ബാങ്കുകളിൽ പ്രോഗ്രാം ചെയ്തിട്ടുള്ളത് 3 കാലാവധിവച്ചാണ്. അതു മാറ്റുന്നത് ബാങ്കിങ് സംവിധാനത്തെയാകെ ബാധിക്കും. കോവിഡ് കാലത്ത് ബാങ്കുകൾ പ്രവർത്തനക്ഷമമാണ്, ചെക്കുകൾ പണമാക്കി നൽകുന്നുണ്ട്. ചെക്ക് നൽകുന്നയാൾക്ക് അതുമായി ബന്ധപ്പെട്ട തുക തന്റെ ബാങ്ക് അക്കൗണ്ടിൽ 3 മാസം സൂക്ഷിക്കാനേ ബാധ്യതയുള്ളു. 6 മാസമായിരുന്ന കാലാവധി 2011 ഏപ്രിലിലാണ് റിസർവ് ബാങ്ക് 3 മാസമാക്കി കുറച്ചത്.