കടപ്പത്രം വഴി കെഎഫ്സി 250 കോടി സമാഹരിക്കും
Mail This Article
കൊച്ചി∙ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) പൊതുവിപണിയിൽ നിന്ന് കടപ്പത്രം വഴി 250 കോടി സമാഹരിക്കുന്നു. റിസർവ് ബാങ്കിന്റെയും സെബിയുടേയും അംഗീകാരത്തോടെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി പുറപ്പെടുവിക്കുന്ന 100 കോടിയുടെ കടപ്പത്രത്തിന് നിക്ഷേപകരുടെ താൽപര്യം അനുസരിച്ച് 250 കോടി വരെ സമാഹരിക്കാനാകും.
സർക്കാർ ഗാരന്റി ഇല്ലാതെ കടപ്പത്രം പുറപ്പെടുവിക്കുന്ന സംസ്ഥാനത്തെ ഏക പൊതുമേഖലാ സ്ഥാപനമാണ് കെഎഫ്സി. വിവിധ സംസ്ഥാനങ്ങളിലെ ഫിനാൻഷ്യൽ കോർപറേഷനുകളിലും കെഎഫ്സി മാത്രമാണ് ഓഹരി വിപണി വഴി ഫണ്ട് ശേഖരിക്കുന്നത്. 2011 മുതൽ കടപ്പത്രം പുറപ്പെടുവിക്കുന്ന കെഎഫ്സിയുടെ ഏഴാമത്തെ കടപ്പത്രമാണിതെന്ന് എംഡി ടോമിൻ തച്ചങ്കരി പറഞ്ഞു.
ഇതിനകം 1600 കോടി കടപ്പത്രം വിൽപനയിലൂടെ ശേഖരിച്ചിട്ടുണ്ട്. അതിൽ 415 കോടി തിരിച്ചു നൽകി. 10 വർഷത്തെ കാലാവധിയാണ് ഇത്തവണ കടപ്പത്രത്തിനുള്ളത്. 8% പലിശയിൽ താഴെ ലഭിക്കുമെന്നാണു പ്രതീക്ഷ.
നിലവിൽ 3300 കോടി രൂപയുടെ വായ്പ നൽകിയിട്ടുള്ള കെഎഫ്സി, നടപ്പു സാമ്പത്തിക വർഷം അവസാനം ആകുമ്പോഴേക്കും വായ്പ 4000 കോടിയിൽ എത്തിക്കാനാണു ലക്ഷ്യമിടുന്നതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേംനാഥ് അറിയിച്ചു.