സ്റ്റാർട്ടപ്പിൽ കേരളത്തിളക്കം
Mail This Article
ന്യൂഡൽഹി/ തിരുവനന്തപുരം∙ സ്റ്റാർട്ടപ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് പുരസ്കാരം തുടർച്ചയായി രണ്ടാംവർഷവും കേരളത്തിന്. സ്റ്റാർട്ടപ്പുകൾക്കു പിന്തുണ കൊടുക്കുന്ന സംസ്ഥാനങ്ങളുടെ റാങ്കിങിൽ കേരളവും കർണാടകയും ഏറ്റവും വിജയകരമായ പ്രവർത്തനം കാഴ്ചവച്ച സംസ്ഥാനങ്ങളായി. ഗുജറാത്തിനാണ് മികച്ച പ്രകടനത്തിനുള്ള പുരസ്കാരം. കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ മികച്ച കേന്ദ്രഭരണ പ്രദേശമായി.
ദീർഘ വീക്ഷണമുള്ള നേതൃത്വം, തന്ത്രപരമായ സമീപനങ്ങൾ, മികച്ച നൂതന സ്വഭാവം, സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കൽ, അനുയോജ്യമായ അന്തരീക്ഷം എന്നിവയാണ് അവാർഡിന് കേരളത്തെ അർഹമാക്കിയത്. കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) തയാറാക്കിയ ദേശീയ റാങ്കിങിൽ 5 വിഭാഗങ്ങളിലുള്ള പുരസ്കാരങ്ങളാണ് ഇന്നലെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ തവണ നാലു സംസ്ഥാനങ്ങൾക്ക് ഒപ്പമായിരുന്ന കേരളം ഇത്തവണ കർണാടകയുമായി പുരസ്കാരം പങ്കിട്ടു. സ്റ്റാർട്ടപ് നയത്തിലൂടെ സംരംഭങ്ങൾക്ക് നൽകുന്ന പിന്തുണ, എല്ലാ ജില്ലകളിലും സംരംഭക സെല്ലുകൾ, സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള ഫണ്ട് എന്നിവയിലൂടെ കേരളം കാഴ്ചവച്ച മികച്ച പ്രകടനമാണ് റാങ്കിങിൽ എടുത്തു പറഞ്ഞിട്ടുള്ളത്.
സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന പിന്തുണയും സാഹചര്യങ്ങളും വിലയിരുത്തിയാണ് കഴിഞ്ഞ വർഷം മുതൽ റാങ്കിങ് നടത്തിത്തുടങ്ങിയത്. പ്രചോദനാത്മകമായ പ്രവർത്തനം കാഴ്ചവച്ച സംസ്ഥാനങ്ങളിൽ പഞ്ചാബ്, തെലങ്കാന, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഹരിയാന എന്നിവയുണ്ട്. 22 സംസ്ഥാനങ്ങളും 3 കേന്ദ്രഭരണ പ്രദേശങ്ങളുമാണ് റാങ്കിങിനായി പരിഗണിച്ചത്.