കെഎഫ്സി 500 കോടിയുടെ കടപ്പത്രം കൂടി പുറപ്പെടുവിക്കും
Mail This Article
കൊച്ചി∙ പൊതുവിപണിയിൽനിന്നു ഫണ്ട് ശേഖരിക്കാൻ കെഎഫ്സി പുറപ്പെടുവിച്ച 250 കോടിയുടെ കടപ്പത്രം വൻ വിജയമായ പശ്ചാത്തലത്തിൽ 500 കോടിയുടെ കടപ്പത്രം കൂടി പുറത്തിറക്കുമെന്ന് എംഡി ടോമിൻ തച്ചങ്കരി അറിയിച്ചു. കെഎഫ്സി നൽകുന്ന വായ്പകൾ നിലവിലുള്ള 3300 കോടിയിൽനിന്ന് നടപ്പുസാമ്പത്തിക വർഷം തന്നെ 4000 കോടിയിലെത്തിക്കുന്നതിന്റെ ഭാഗമായിട്ടാണിത്.
ഇന്നലെ വിപണിയിലെത്തിയ 100 കോടിയുടെ കടപ്പത്രത്തിന് 967.5 കോടിയുടെ വാഗ്ദാനം ലഭിച്ചിരുന്നു. പക്ഷേ 250 കോടി വരെ മാത്രമേ ഓവർ സബ്സ്ക്രൈബ് ചെയ്യാൻ കഴിയൂ എന്നതിനാൽ 250 കോടി മാത്രമേ ലഭിക്കൂ. 7.7% പലിശയ്ക്കാണു ലഭിച്ചത്. കെഎഫ്സിക്ക് ഇതുവരെ കിട്ടിയതിൽ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്.
പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ
വിദേശത്തു നിന്നു മടങ്ങുന്ന പ്രവാസികൾക്ക് 4% നിരക്കിൽ കെഎഫ്സി വായ്പ ലഭിക്കും. നോർക്കയുടെ ആനുകൂല്യമുള്ളതിനാൽ ഇതിൽ 3 ലക്ഷം രൂപ വരെയോ പദ്ധതിച്ചെലവിന്റെ 15% വരെയോ സബ്സിഡി ലഭിക്കുന്നതിനാൽ ഫലത്തിൽ 3.5% പലിശ മാത്രം. സ്റ്റാർട്ടപ്പുകൾക്കും 50ൽ താഴെ പ്രായമുള്ള തൊഴിൽ രഹിതർക്കും ഈട് ഇല്ലാതെയും വായ്പ നൽകും.
പക്ഷേ അവരുടെ ബാങ്ക് ഇടപാടുകൾ കെഎഫ്സി ഓൺലൈനായി നിരീക്ഷിക്കും. വീട്ടിലാണു ബിസിനസ് ചെയ്യുന്നതെങ്കിൽ അത് നിരീക്ഷിക്കാൻ 2 ക്യാമറകൾ ഉണ്ടാവും. ആദ്യ വർഷം പലിശ മാത്രം തിരിച്ചടച്ചാൽ മതി. 50 ലക്ഷം വരെയാണ് വായ്പയുടെ പരിധി. പലിശ 7% വരെ.