അനിൽ അംബാനിക്ക് എതിരെയുള്ള പാപ്പർ നടപടി: എസ്ബിഐ ആവശ്യം നിരസിച്ചു
Mail This Article
ന്യൂഡൽഹി ∙ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെയുള്ള പാപ്പർ നടപടികൾക്കു ഡൽഹി ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ നീക്കണമെന്ന സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ(എസ്ബിഐ) ആവശ്യം സുപ്രീം കോടതി നിരസിച്ചു. ജസ്റ്റിസ് എൽ.നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. റിലയൻസ് കമ്യൂണിക്കേഷൻസ് ലിമിറ്റഡ്, റിലയൻസ് ഇൻഫ്രാടെൽ എന്നീ കമ്പനികൾക്ക് 1195 കോടി രൂപയുടെ വായ്പയനുവദിച്ചപ്പോൾ അനിൽ അംബാനി വ്യക്തിഗത ജാമ്യമേറ്റിരുന്നു. 2017ൽ വായ്പ കിട്ടാക്കട ഗണത്തിലായി.
തുടർന്ന്, വ്യക്തിഗത ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ നടപടിക്കായി എസ്ബിഐ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണൽ നിർദേശപ്രകാരമുള്ള നടപടികൾക്കെതിരെ അനിൽ അംബാനി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ അനിൽ അംബാനി ആസ്തികൾ വിൽക്കുന്നതു തടഞ്ഞതിനൊപ്പം, പാപ്പർ നടപടികൾ സ്റ്റേ ചെയ്യുന്നതായും ഹൈക്കോടതി വ്യക്തമാക്കി. കേസ് ഹൈക്കോടതി അടുത്ത മാസം 6നു പരിഗണിക്കുമ്പോൾ എസ്ബിഐയുടെ ആവശ്യമുന്നയിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.