എയർ ഇന്ത്യ വിൽപന നീളും
Mail This Article
ന്യൂഡൽഹി∙ കടക്കെണിയിലായ എയർ ഇന്ത്യയുടെ വിൽപന 3 വർഷത്തേക്കു നീട്ടുന്നതു കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. കോവിഡ് പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി മൂലം എയർ ഇന്ത്യ ഏറ്റെടുക്കാൻ മറ്റു കമ്പനികൾ മുന്നോട്ടു വരാത്ത സാഹചര്യത്തിലാണിത്. തീരുമാനമെടുക്കാൻ വ്യോമയാന സെക്രട്ടറിയുടെ നേതൃത്വത്തിൽ അടുത്തയാഴ്ച യോഗം ചേരും.
വന്ദേ ഭാരത് രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള രാജ്യാന്തര സർവീസുകളിലൂടെ നേരിയ സാമ്പത്തിക നേട്ടമുണ്ടാക്കാൻ എയർ ഇന്ത്യയ്ക്കു സാധിച്ചിട്ടുണ്ട്. എയർ ഇന്ത്യയുടെ ജീവൻ നിലനിർത്താനുള്ള അവസാന വഴിയാണു വിൽപനയെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി കഴിഞ്ഞ ദിവസം രാജ്യസഭയിൽ പറഞ്ഞു.
23,286 കോടിയാണ് എയർ ഇന്ത്യയുടെ കടബാധ്യത. കമ്പനി ഏറ്റെടുക്കുന്നതിനുള്ള താൽപര്യപത്രം സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 31 ആണ്. വിൽപന നീട്ടാൻ തീരുമാനിച്ചാൽ എയർ ഇന്ത്യയുടെ കടബാധ്യത കുറച്ച്, വിൽപന ആകർഷകമാക്കാൻ മന്ത്രാലയം നടപടി സ്വീകരിച്ചേക്കും.