ലാപ്ടോപ് ടെൻഡർ: കൊക്കോണിക്സിന് വഴിയൊരുങ്ങും
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്ക് 5 ലക്ഷം ലാപ്ടോപ് നൽകാനുള്ള പദ്ധതിയുടെ ടെൻഡറിൽ സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള കൊക്കോണിക്സിന് കൂടി പങ്കെടുക്കാവുന്ന തരത്തിൽ വ്യവസ്ഥകൾ മാറ്റാൻ ധാരണ. ‘മനോരമ’ വാർത്തയെത്തുടർന്നാണ് നടപടി. വിഷയം അടിയന്തരമായി പുനഃപരിശോധിക്കാൻ ഐടി സെക്രട്ടറി മുഹമ്മദ് സഫിറുല്ല ഐടി മിഷന് നിർദേശം നൽകി. പ്രാദേശിക നിർമാണ യൂണിറ്റുകളെ ടെൻഡറിൽ ഒഴിവാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്നു വർഷക്കാലയളവിൽ ഓരോ വർഷവും ഒറ്റ ഓർഡറിൽ കുറഞ്ഞത് 10,000 ലാപ്ടോപ്പുകൾ വിറ്റ കമ്പനികൾക്ക് മാത്രമേ താൽപര്യപത്രം അയയ്ക്കാൻ കഴിയൂ എന്നായിരുന്നു ടെൻഡർ വ്യവസ്ഥ. കെൽട്രോണിനും കെഎസ്ഐഡിസിക്കും ഓഹരിയുള്ള കൊക്കോണിക്സിന് ഈ വ്യവസ്ഥ പാലിക്കാൻ കഴിയുമായിരുന്നില്ല. ഐടി മിഷനാണ് ടെൻഡർ രേഖ തയ്യാറാക്കിയത്.
കുടുംബശ്രീയുടെ സഹകരണത്തോടെയുള്ള കെഎസ്എഫ്ഇ ചിട്ടിയിലൂടെ പാവപ്പെട്ട രക്ഷാകർത്താക്കൾക്കു പലിശരഹിത തവണവ്യവസ്ഥയിൽ ലാപ്ടോപ് നൽകുന്ന പദ്ധതിയിലേക്ക് എംപാനൽ ചെയ്യാനുള്ളതാണ് ടെൻഡർ.