ഓക്സിജൻ ക്ഷാമമില്ലെന്ന് അധികൃതർ
Mail This Article
കൊച്ചി∙ ആരോഗ്യ മേഖലയിലെ ഓക്സിജൻ ലഭ്യത സംബന്ധിച്ച് വിതരണക്കാരും ഓക്സിജൻ ഉൾപ്പെടെയുള്ള കംപ്രസ്ഡ് വാതകങ്ങളുടെ നിയന്ത്രണ അതോറിറ്റിയായ പെസോയും (പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ) രണ്ടു തട്ടിൽ.
ഓക്സിജൻ ദൗർലഭ്യം രൂക്ഷമാവുകയാണെന്നും കോവിഡ് വ്യാപനത്തോത് ഉയരുന്ന സാഹചര്യത്തിൽ വൻ പ്രതിസന്ധിയാണു സംസ്ഥാനത്തെ കാത്തിരിക്കുന്നതെന്നും വിതരണ ഏജൻസികൾ പറയുമ്പോൾ സംസ്ഥാനത്തിന്റെ പ്രതിദിന ആവശ്യങ്ങൾക്കു പുറമേ കരുതൽ ശേഖരത്തിനുള്ള ഓക്സിജൻ കൂടി ലഭിക്കുന്നുണ്ടെന്ന് ഉൽപാദന–വിതരണ കണക്കുകൾ ഉദ്ധരിച്ചു പെസോ വിശദീകരിക്കുന്നു.
കരുതൽ ശേഖരവുമുണ്ട്: പെസോ
സംസ്ഥാനത്ത് പ്രതിദിന ഉപയോഗത്തിനുള്ള ഓക്സിജനു ക്ഷാമമില്ലെന്നും ആവശ്യത്തിനു കരുതൽ ശേഖരം ഉണ്ടെന്നും പെസോ ഡപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് ഡോ.ആർ.വേണുഗോപാൽ. ഒക്ടോബർ 13 വരെയുള്ള പ്രതീക്ഷിത ഉപയോഗം പ്രതിദിനം 58 മെട്രിക് ടണ്ണാണ്. നിലവിൽ 75–90 മെട്രിക് ടൺ ലഭിക്കുന്നുണ്ട്. സംസ്ഥാനത്തുള്ള 23 ഫില്ലിങ് പ്ലാന്റുകളിൽ 11 എണ്ണത്തിനു മാത്രമേ ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള എയർ സെപ്പറേഷൻ യൂണിറ്റുകളുള്ളൂ. ഇവിടെ നിന്നു മാത്രം ദിവസം 42.65 മെട്രിക് ടൺ ഉത്പാദനമുണ്ട്. കഞ്ചിക്കോട്ടെ ദ്രവ ഓക്സിജൻ പ്ലാന്റിൽ നിന്നുള്ള ഉത്പാദനം 149 മെട്രിക് ടണ്ണാണ്. ഇതിൽ 50–60 മെട്രിക് ടൺ സംസ്ഥാനത്തെ വിതരണക്കാർക്കു ലഭിക്കുന്നുണ്ട്.
ഇതിനു പുറമെ എറണാകുളത്തെ സംഭരണ ശാലയിൽ 50 മെട്രിക് ടൺ ശേഖരിച്ചിട്ടുമുണ്ട്. ഇതിനൊപ്പം വിവിധ ഫില്ലിങ് പ്ലാന്റുകളിലുള്ള 45 മെട്രിക് ടൺ കൂടി കണക്കിലെടുത്താൽ സംസ്ഥാനത്തു മൊത്തം 264 മെട്രിക് ടൺ ഓക്സിജൻ കരുതൽ ശേഖരമുണ്ട്. ഇതിനാൽ ക്ഷാമമുണ്ടെന്ന വാദം വസ്തുതാവിരുദ്ധമാണെന്നും വേണുഗോപാൽ പറഞ്ഞു.