അറ്റകുറ്റപ്പണി താങ്ങാനാകാതെ ഹൗസ്ബോട്ട് വ്യവസായം
Mail This Article
കൊച്ചി∙ ഹൗസ്ബോട്ടുകൾക്ക് ടൂറിസം വകുപ്പ് അനുമതി നൽകിയെങ്കിലും 8 മാസമായി മഴയേറ്റു വെറുതെ കിടന്നിരുന്നതിനാൽ അറ്റകുറ്റപ്പണികൾക്ക് വൻ ചെലവുവരും. സവാരിക്ക് ഇറക്കണമെങ്കിൽ ലക്ഷങ്ങൾ വേണമെന്ന സ്ഥിതിയാണ്.സവാരി ഉണ്ടെങ്കിൽ പോലും വർഷം തോറും ഹൗസ്ബോട്ടുകൾക്ക് അറ്റകുറ്റപ്പണി ആവശ്യമാണ്. കോവിഡ് മൂലം സഞ്ചാരികൾ ഇല്ലാതെ കായലിൽ കിടന്നതിനാൽ ഇനി എൻജിൻ മുതൽ പനമ്പ് വരെ നന്നാക്കിയെടുക്കണം.
ഇൻവെർട്ടർ ബാറ്ററികളും മാറണം. പനമ്പ് മുഴുവൻ മാറ്റി പുതിയതിട്ട് വൃത്തിയാക്കലും പെയിന്റടിയും വേണം. നശിച്ച ഫർണിച്ചറും കുഷനുകളും മാറ്റി പുതിയതു വാങ്ങണം. വലിപ്പം അനുസരിച്ച് അറ്റകുറ്റപ്പണി ചെലവിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും കുറഞ്ഞത് 2 ലക്ഷം രൂപയാണു കണക്കാക്കുന്നത്. ഉടനെ പണിനടത്തിയാലും നവംബർ ആദ്യവാരത്തോടെ മാത്രമേ സവാരിക്കു റെഡിയാകൂ. അറ്റകുറ്റപ്പണി നടത്താൻ സർക്കാർ 80,000 രൂപ മുതൽ 1.2 ലക്ഷം രൂപ വരെ ഗ്രാന്റ് നൽകാമെന്നു വാഗ്ദാനമുണ്ട്. തുക എത്രയും വേഗം ലഭ്യമാക്കണമെന്നുമാത്രം.
മാസം 20 ദിവസം സവാരി കിട്ടിയാൽ മാത്രമേ ചെലവുകൾ കഴിഞ്ഞ് ലാഭമുണ്ടാകൂ എന്നതാണ് നേരത്തേയുള്ള സ്ഥിതി. അത്രയും ഇപ്പോൾ ലഭിക്കണമെന്നില്ലെന്നു മാത്രമല്ല നിരക്കുകൾ നേരത്തേ ഉണ്ടായിരുന്നതിന്റെ പകുതിയായി കുറഞ്ഞിട്ടുമുണ്ട്.ആലപ്പുഴയിൽ ഏതാണ്ട് 1500 ഹൗസ്ബോട്ടുകളുണ്ട്. വിരലെണ്ണാവുന്നവ മാത്രമാണ് കോവിഡ് കാലത്ത് ഓടിയിട്ടുള്ളത്. ബോട്ടുടമകൾക്ക് ബാങ്ക് വായ്പ തിരിച്ചടയ്ക്കാനാകുന്നില്ല.