ഒാൺലൈൻ കച്ചവടം തുടങ്ങി സപ്ലൈകോ
Mail This Article
പാലക്കാട് ∙ 5 കിലോമീറ്ററിനു 30 രൂപ ഡെലിവറി ചാർജ് ഈടാക്കി സപ്ലൈകോ, അരി ഉൾപ്പെടെയുള്ള നിത്യോപയോഗ വസ്തുക്കളുടെ ഒാൺലൈൻ കച്ചവടം തുടങ്ങി. കോവിഡ് കാലത്തു സാധനം വാങ്ങാനുള്ള പ്രയാസം പരിഗണിച്ചാണു പദ്ധതി. കോഴിക്കോട്, തൃശൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലായി സപ്ലൈകോ മാൾ അടക്കം 21 വിൽപനശാലകളിൽനിന്നാണ് ആദ്യഘട്ടം ആരംഭിച്ചത്. ഇതിനായി 19 കമ്പനികളെ തിരഞ്ഞെടുത്തു.
48 സ്ഥാപനങ്ങൾ താൽപര്യപത്രം നൽകിയിരുന്നു. കമ്പനികളുടെ ആപ്പിൽ സപ്ലൈകോ വിലയ്ക്കു സാധനങ്ങൾ ഒാർഡർ ചെയ്യാം. ഓരോ ഒാൺലൈൻ കമ്പനിക്കും നിശ്ചിത വിൽപനശാലകൾ അനുവദിച്ചിട്ടുണ്ട്. 5 കിലോമീറ്ററിനു മുകളിലേക്കുള്ള സർവീസിന് ഓരോ കിലോമീറ്ററിനും നിശ്ചിത തുക ഈടാക്കാമെങ്കിലും പരമാവധി 60 രൂപയേ ഈടാക്കാവൂ എന്നാണു വ്യവസ്ഥ. കോർപറേഷനു സാമ്പത്തിക ബാധ്യതയില്ലെന്ന് അധികൃതർ പറഞ്ഞു. വിൽപനയും പ്രതികരണവും അടിസ്ഥാനമാക്കി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.