ADVERTISEMENT

ആമസോണിന്റെ വോയ്സ് അസിസ്റ്റന്റ് ‘അലക്സ’ ഉൾപ്പെടുത്തിയ ഉപകരണങ്ങളുടെ ഉപയോഗം ലോക്ഡൗൺ കാലത്ത് കുതിച്ചുയർന്നു; പക്ഷേ അതിന്റെ കഴിവുകളുടെ പകുതി പോലും ജനം ഉപയോഗിച്ചില്ലെന്ന് ആമസോണിന്റെ വിവരവിശകലനം. മിക്കവരും പാട്ടു കേൾക്കാനുള്ള ഉപകരണമായി മാത്രമാണ് അലക്സയെക്കണ്ടത്.

ആയിരക്കണക്കിന് ‘ആജ്ഞകൾ’ ഓരോ മിനിറ്റിലും അലക്സയ്ക്കു ലഭിച്ചു. ആളുകളെ വെള്ളം കുടിക്കാനും മരുന്നു കഴിക്കാനും ഓർമിപ്പിക്കുക, കുട്ടികളെ വിദ്യാഭ്യാസ വെബ്‌സെറ്റുകളിലേക്കു നയിക്കുക തുടങ്ങി പല കാര്യങ്ങളും ചെയ്യാൻ അലക്സയ്ക്കു കഴിഞ്ഞു. എങ്കിലും പാട്ട് കേൾപ്പിക്കാനുള്ള ആജ്ഞകളായിരുന്നു ബഹുഭൂരിപക്ഷവും. ഹിന്ദി പാട്ടുകളോടു പ്രിയമേറെ. ലോക്ഡൗൺ ആശങ്കകൾ മറികടക്കാനാകണം ജനം പ്രാർഥനാഗീതങ്ങളാണ് ഏറ്റവും കൂടുതൽ തവണ പ്ലേ ചെയ്തത്. ട്വിങ്കിൾ ട്വിങ്കിൾ അടക്കമുള്ള നഴ്സറിപ്പാട്ടുകളും പട്ടികയിലുണ്ട്.

ബോളിവുഡ് ക്വിസ്, പാട്ട് ക്വിസ്, മെമ്മറി ഗെയിമുകൾ എന്നിവ ജനപ്രിയ ഇനങ്ങളിലുണ്ട്. എവിടെയും പോകാനാകുന്ന സ്ഥിതി അല്ലെങ്കിലും അവധിദിനങ്ങളെപ്പറ്റിയാണ് ഏറ്റവും കൂടുതൽ ചോദ്യമുയർന്നത്. ‘ലോങ് വീക്കെൻഡ്’ ഇനി എന്ന്? ഇന്ത്യയുടെ പ്രധാനമന്ത്രി ആരെന്ന ചോദ്യത്തിനാണു രണ്ടാം സ്ഥാനം! കോവിഡ് കാല ഉപയോഗം വിലയിരുത്തിയ ആമസോണിന്റെ അഭ്യർഥന അലക്സയെ വെറും പാട്ടുപെട്ടിയായി ഉപയോഗിക്കരുതേ എന്നാണ്.

‘അലക്സാ, ഓപ്പൺ ശിൽപാ ഷെട്ടി യോഗ’ എന്നു പറഞ്ഞാൽ ശിൽപയുടെ യോഗ ക്ലാസ് ലഭിക്കും എന്നതുപോലെ ഒരുപാട് ‘ഫിറ്റ്‌നെസ്’ സെഷനുകളാണ് ആമസോണിന്റെ ‘ഇക്കോ’ പോലെയുള്ള അലക്സ ഉപകരണങ്ങളിലൂടെ ഉപയോഗപ്പെടുത്താനാകുക. ഉറങ്ങാനുള്ള സംഗീതം വേണമെങ്കിൽ ‘അലക്സാ, ഹെൽപ് മീ സ്ലീപ്’ എന്ന കമാൻഡ് മതി.

സംശയങ്ങൾക്കു മറുപടി കണ്ടെത്താനും കണക്കുകൾ പെട്ടെന്നു കൂട്ടിയെടുക്കാനും ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കും അനായാസം സ്മാർട് ടിവി അടക്കമുള്ള കണക്ടഡ് ഉപകരണങ്ങൾ നിയന്ത്രിക്കാനുമൊക്കെ അലക്സ ഉപയോഗിക്കാനാകുമെന്ന് ആമസോൺ ഓർമിപ്പിക്കുന്നു. പല ഓഡിയോ– വിഡിയോ  വകഭേദങ്ങളിൽ അലക്സ ഉപകരണങ്ങളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com