ഉള്ളിയെന്താ ഇങ്ങനെ?
Mail This Article
സവാളയ്ക്കും ചുവന്ന ഉള്ളിക്കും (ചെറിയ ഉള്ളി) രാജ്യമാകെ വില ഉയരുകയാണ്. കേന്ദ്രം കയറ്റുമതി നിരോധിക്കുകയും വിവിധ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ആരംഭിക്കുകയും ചെയ്തിട്ടും വില താഴുന്നില്ല.
കാരണം
മഹാരാഷ്ട്ര, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ കനത്ത മഴ മൂലം വിളയും ശേഖരവും നശിച്ചു. രാജ്യത്തെ സവാള ഉൽപാദനത്തിന്റെ 60% നടക്കുന്ന മഹാരാഷ്ട്രയിലെ നാസിക്കിൽ 65,000 ഹെക്ടറിലെ വിളവിൽവിളവിൽ പാതിയും ശേഖരത്തിലെ ഒരു ഭാഗവും നഷ്ടമായി. ഇന്ത്യയിലെ ഏറ്റവും വലിയ സവാള മൊത്തവിപണിയായ നാസിക് ലസൽഗാവിൽ വില കിലോഗ്രാമിന് 70 രൂപയെത്തി. ചില്ലറവില 80 രൂപ.
100 കടന്നു കേരളത്തിലും
എറണാകുളം പച്ചക്കറി മൊത്ത വിതരണ മാർക്കറ്റിൽ സവാള വില: കിലോഗ്രാമിന് 72 – 82 രൂപ. ചില്ലറ വില: 85 – 105 രൂപ. ചെറിയ ഉള്ളി മൊത്തവില: 100 – 102 രൂപ. ചില്ലറ വില: 110 – 120 രൂപ. പുണെയിൽ ചില്ലറവില 120 രൂപ, മുംബൈയിലും 100 കടന്നു
വരവു കുറഞ്ഞു
ലസൽഗാവ് മാർക്കറ്റിൽ ഓഗസ്റ്റിൽ പ്രതിദിനം 22,000 ക്വിന്റൽ സവാള എത്തിയിരുന്നത് ഇപ്പോൾ 7000 ക്വിന്റലായി കുറഞ്ഞു. രണ്ടു മാസത്തിനിടെ ഉൽപന്നവരവു മൂന്നിലൊന്നായാണു കുറഞ്ഞത്.
കേരളത്തിലെ മാർക്കറ്റുകളിലേക്ക് എത്തുന്ന സവാള ലോഡും പകുതിയായി കുറഞ്ഞു.
രണ്ടാഴ്ച; വില ഇരട്ടി
ദിവസവും 10 രൂപ വരെയാണ് സവാളയ്ക്കും ഉള്ളിക്കും വില കൂടുന്നത്. രണ്ടാഴ്ച കൊണ്ട് വില ഇരട്ടിയായി. ഈ വർഷം ആദ്യവും സവാളയ്ക്ക് ഇതുപോലെ വില ഉയർന്നിരുന്നു. നാഫെഡ് (ദേശീയ കാർഷിക സഹകരണ മാർക്കറ്റിങ് ഫെഡറേഷൻ) വഴി കൂടുതൽ സവാള ഇറക്കുമതി ചെയ്താണ് അന്നു പ്രതിസന്ധി പരിഹരിച്ചത്.
ഇറക്കുമതി കൂട്ടുന്നു
വില പിടിച്ചുനിർത്താനായി ഇറക്കുമതി വർധിപ്പിക്കുകയാണ് സർക്കാർ. ഇറാൻ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽനിന്ന് 2,000 ടൺ വിദേശ സവാള ബുധനാഴ്ച മുംബൈ ജെഎൻപിടി തുറമുഖത്ത് എത്തി. 2,900 ടൺ മൂന്നു ദിവസത്തിനകം എത്തും.
ഇൻപുട്സ്: മനോജ് മാത്യു, ജെറി സെബാസ്റ്റ്യൻ, എസ്.വി.രാജേഷ്.