കെ–ഫോൺ 6,000 കിലോമീറ്റർ ഒപ്റ്റിക്കൽ കേബിൾ
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ കെ–ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക്) പദ്ധതി വഴി ഇതുവരെ സ്ഥാപിച്ചത് 6,000 കിലോമീറ്റർ ഒപ്റ്റിക്കൽ കേബിൾ. മൊത്തം 52,000 കിലോമീറ്റർ നീളത്തിലാണു കേരളമാകെ കേബിൾ ഇടുന്നത്. ആദ്യഘട്ടമായി ഡിസംബറിൽ 8,000 സർക്കാർ ഓഫിസുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കും. വീടുകളിലേക്ക് എത്തുന്നത് പിന്നീടായിരിക്കും.
പ്രതിദിനം ശരാശരി 75 കിലോമീറ്റർ വരെ കേബിൾ സ്ഥാപിച്ചിരുന്നത് കോവിഡ് വ്യാപനത്തോടെ 25 കിലോമീറ്ററായി കുറഞ്ഞു. കെഎസ്ഇബി വൈദ്യുതി പോസ്റ്റുകളിലൂടെ എഡിഎസ്എസ് കേബിളും (ഓൾ ഡൈ–ഇലക്ട്രിക് സെൽഫ് സപ്പോർട്ടിങ് കേബിൾ) കെഎസ്ഇബിയുടെ ട്രാൻസ്മിഷൻ ടവറുകളിലെ പ്രധാന ലൈനുകളിൽ ഒപിജിഡബ്ല്യു (ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ) കേബിളുമാണ് ഉപയോഗിക്കുന്നത്. എഡിഎസ്എസ് കേബിൾ 6,000 കിലോമീറ്ററും ഒപിജിഡബ്ല്യു 100 കിലോമീറ്ററും പൂർത്തിയായി. 2,500 കിലോമീറ്റർ ഒപിജിഡബ്ല്യു കേബിളാണ് ആകെ സ്ഥാപിക്കേണ്ടത്.
കെ–ഫോൺ ശൃംഖല എത്തുക 4 തട്ടിലൂടെ
കോർ ലെയർ– ഒാരോ ജില്ലയിലെയും ഒരു കെഎസ്ഇബി സബ് സ്റ്റേഷൻ പ്രധാന ശൃംഖലയുമായി ബന്ധിപ്പിക്കും. ഈ സബ്സ്റ്റേഷനെ കോർ പോയിന്റ് ഓഫ് പ്രസൻസ് (പിഒപി) എന്നു വിളിക്കും.
14 ജില്ലകളെയും 2 വളയങ്ങളുടെ (റിങ് ടോപ്പോളജി) രൂപത്തിലാണു ബന്ധിപ്പിക്കുന്നത്. വളയരൂപത്തിൽ ബന്ധിപ്പിക്കുന്നതിനാൽ ശൃംഖലയിൽ ഒരിടത്ത് തകരാറുണ്ടായാൽ ഡേറ്റ എതിർദിശയിൽ സഞ്ചരിച്ച് മറുവശത്തെത്തുമെന്നതാണ് ഗുണം.
ഇവ കൊച്ചി ഇൻഫോപാർക്കിലെ നെറ്റ്വർക്ക് ഓപ്പറേറ്റിങ് സെന്റർ, തിരുവനന്തപുരം പട്ടം വൈദ്യുതി ഭവനിലുള്ള ഡിസാസ്റ്റർ റിക്കവറി സെന്റർ, സ്റ്റേറ്റ് ഡേറ്റാ സെന്ററുകൾ എന്നിവയുമായി ബന്ധിപ്പിക്കും. 800 ജിബിപിഎസ് വേഗത്തിലാണ് ഡേറ്റാ കൈമാറ്റം.
അഗ്രിഗേഷൻ റിങ്– ജില്ലയിലെ പ്രധാന സബ് സ്റ്റേഷനിൽ നിന്ന് ജില്ല മുഴുവനായി പരന്നുകിടക്കുന്ന ശൃംഖലയാണിത്. 40 ജിബിപിഎസ് ആണ് വേഗം.
പ്രീ–അഗ്രിഗേഷൻ റിങ്– അഗ്രിഗേഷൻ റിങ്ങുകൾക്ക് പുറമേയുള്ള ശൃംഖല. വേഗം 20 ജിബിപിഎസ്.
സ്പർ നെറ്റ്വർക്ക് (Spur Network)- ശൃംഖലയിലെ ഏറ്റവും അവസാനഘട്ടം. രണ്ട് സ്പർ റൗട്ടറുകൾക്കിടയിലെ വേഗം 10 ജിബിപിഎസ്. കേബിൾ മുറിഞ്ഞാൽ നെറ്റ്വർക്ക് ഓപ്പറേറ്റിങ് സെന്ററിൽ അറിയാൻ സംവിധാനമുണ്ട്.