ബിസിനസ് യാത്രയ്ക്കു പോയാൽ 7 ദിവസം ക്വാറന്റീൻ; വ്യാപാരി–വ്യവസായികൾ വലയുന്നു
Mail This Article
കൊച്ചി∙ കേരളത്തിൽനിന്നു മറ്റു സംസ്ഥാനങ്ങളിലേക്കു ബിസിനസ് യാത്രകൾക്കു വിമാനത്തിൽ പോകുന്നവർ തിരികെ വരുമ്പോൾ 7 ദിവസം ക്വാറന്റീനിൽ കഴിയണം. മറ്റു സംസ്ഥാനങ്ങളിലൊന്നും സ്വന്തം നാട്ടുകാർക്ക് ഇല്ലാത്ത ഈ നിയന്ത്രണം വ്യാപാര–വ്യവസായ രംഗങ്ങളെ വലയ്ക്കുന്നു.ഇടപാടുകാരുമായി ചർച്ചകൾക്കും ഓർഡർ പിടിക്കാനും അസംസ്കൃത വസ്തുക്കളും ഉൽപന്നങ്ങളും വാങ്ങാനും പുറത്തുപോകേണ്ടതുണ്ട്. തിരികെ വന്നാൽ ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്തു കിട്ടുന്ന പാസ് വിമാനത്താവളത്തിൽ കാണിക്കണം. 7 ദിവസം അടച്ചുമൂടിയിരുന്നിട്ട് ഏഴാം ദിവസം കോവിഡ് ടെസ്റ്റ് നടത്തിയിട്ടേ പുറത്തിറങ്ങാൻ കഴിയുന്നുള്ളു. വിദേശത്തു പോയാലും കോവിഡ് ടെസ്റ്റ് ഫലം വരും വരെ ഒരു ദിവസം കാത്തിരുന്നാൽ മതി.
അതേസമയം കേരളത്തിലേക്ക് ഇതരനാട്ടുകാർ വന്നാൽ രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ സ്വതന്ത്രം. 7 ദിവസത്തിനകം തിരികെപ്പോയാൽ ടെസ്റ്റും ക്വാറന്റീനും വേണ്ട. ഇവിടേക്കു വരുന്ന ബിസിനസ് യാത്രികർക്കും ടൂറിസ്റ്റുകൾക്കും സൗകര്യം.അതിലും വിചിത്രം റോഡ് മാർഗം മറ്റു സംസ്ഥാനങ്ങളിൽ പോകുന്നവർക്കു ഫലത്തിൽ നിയന്ത്രണമില്ല എന്നതാണ്. മിക്കവരും റോഡ് മാർഗം കോയമ്പത്തൂരോ, മംഗളൂരുവിലോ പോയിട്ട് അവിടെ നിന്നു വിമാനം കയറുന്നു. തിരികെ അതേ വിമാനത്താവളത്തിൽ വന്നിറങ്ങി റോഡ് മാർഗം കേരളത്തിലെത്തും. ടെസ്റ്റുമില്ല, ക്വാറന്റീനുമില്ല.ഈ ദുഃസ്ഥിതിക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സിഐഐ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും നിവേദനം നൽകി. വിമാനത്താവളത്തിൽ തന്നെ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് എങ്കിൽ ക്വാറന്റീൻ ഒഴിവാക്കണമെന്നാണ് ആവശ്യം.