വായ്പ മൊറട്ടോറിയം; സാധ്യമാവുന്നതിന്റെ പരമാവധി ചെയ്തു: കേന്ദ്രസർക്കാർ
Mail This Article
ന്യൂഡൽഹി ∙ സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും, വിവിധ മേഖലകളിൽ സാധ്യമാവുന്നതിന്റെ പരമാവധി ചെയ്തുകഴിഞ്ഞെന്നു വായ്പ മൊറട്ടോറിയം കേസിൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. കൂട്ടുപലിശ ഇളവ് ആവശ്യപ്പെട്ടുള്ള ഏതാനും ഹർജികൾ സുപ്രീം കോടതി അവസാനിപ്പിച്ചു. ഊർജ ഉൽപാദക അസോസിയേഷന്റെയും മറ്റും ഹർജികളിൽ അടുത്തയാഴ്ച വാദം തുടരും.
പണ നയപരമായ കാര്യങ്ങളിൽ കോടതി ഇടപെടുന്നത് ഉചിതമല്ലെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെയും പറഞ്ഞു. ആശ്വാസ പാക്കേജുകളും വിവിധ പദ്ധതികളും വിദഗ്ധരുടെ സഹായത്തോടെ തയാറാക്കി നടപ്പാക്കുകയാണ്. ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു.
വിവിധ മേഖലകളിലെ പ്രതിസന്ധിയെക്കുറിച്ചു സർക്കാരിനു ധാരണയുണ്ട്. എന്നാൽ, ഇതുവരെ ചെയ്തതിൽ കൂടുതൽ സാധ്യമല്ല.
ചെറുകിട വായ്പകളും മറ്റും പുനഃക്രമീകരിക്കാൻ ബാങ്കുകൾ നടപടിയെടുക്കുന്നുണ്ട്. കോവിഡ് ബന്ധിത സമ്മർദ്ദങ്ങൾ വിദഗ്ധ സമിതി പരിശോധിച്ചിട്ടുണ്ട്. ഇടപാടുകാരുടെ പ്രശ്നങ്ങൾ കണക്കിലെടുത്തിട്ടുമുണ്ട്. ഇനി കോടതി ഇടപെടാതിരിക്കുന്നതാവും ഉചിതം. വായ്പ പുനഃക്രമീകരണ പദ്ധതി സ്വീകരിക്കണമോ, വേണ്ടയോ എന്നതു തീരുമാനിക്കാൻ ഊർജ ഉൽപാദക അസോസിയേഷന് അനുമതി നൽകണമെന്ന് അഭിഷേക് സിങ്‌വി വാദിച്ചു. ആവശ്യങ്ങൾ റിസർവ് ബാങ്കിനോട് ഉന്നയിക്കണമെന്നും അവർ നൽകുന്ന മറുപടി പരിഗണിക്കാമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.