ബാങ്ക് ഉടമസ്ഥത: വൻ പരിഷ്കാരം നിർദേശിച്ച് റിസർവ് ബാങ്ക് സമിതി
Mail This Article
ന്യൂഡൽഹി ∙ വൻകിട കോർപറേറ്റ്, വ്യവസായ സ്ഥാപനങ്ങളെ ബാങ്കുകളുടെ പ്രമോട്ടർമാരാക്കാവുന്നതാണെന്ന് റിസർവ് ബാങ്കിന്റെ ആഭ്യന്തര സമിതി ശുപാർശ ചെയ്തു. വായ്പ സംബന്ധിച്ചുൾപ്പെടെ പ്രശ്നങ്ങളൊഴിവാക്കാൻ ഇതിനായി ബാങ്കിങ് നിയന്ത്രണ നിയമം (1949) ഭേദഗതി ചെയ്യണമെന്നു സമിതി വ്യക്തമാക്കി.പ്രമോട്ടർമാരുടെ ഒാഹരി നിലവിലെ 15 ശതമാനത്തിൽനിന്ന് 26 ശതമാനമാക്കാം. പ്രമോട്ടർമാർ അല്ലാത്തവരുടെ ഒാഹരി 15 ശതമാനമെന്നു നിജപ്പെടുത്തണം. മികച്ച രീതിയിൽ പ്രവർത്തിക്കുന്നതും 50,000 കോടി രൂപയെങ്കിലും ആസ്തിയുള്ളതുമായ ബാങ്കിങ് ഇതര ധനകാര്യ കമ്പനികളെ (എൻബിഎഫ്സി) ബാങ്കുകളാക്കി മാറ്റാം. 10 വർഷമെങ്കിലും പ്രവർത്തനമുള്ളവയെയാണ് പരിഗണിക്കേണ്ടത്. കോർപറേറ്റ് സ്ഥാപനങ്ങളുടെ എൻബിഎഫ്സികളെയും പരിഗണിക്കാം.
വൻകിട ബാങ്കുകൾക്ക് പുതിയ ലൈസൻസ് നൽകാൻ ആവശ്യമായ മൂലധനം 500 കോടിയിൽനിന്ന് 1000 കോടിയാക്കുക, സ്മോൾ ഫിനാൻസ് ബാങ്കുകളുടേത് 200 കോടിയിൽനിന്ന് 300 കോടിയാക്കുക, പേയ്മെന്റ് ബാങ്കുകൾക്ക് സ്മോൾ ഫിനാൻസ് ബാങ്ക് ആവാൻ 3 വർഷത്തെ പ്രവർത്തനം പരിചയം തുടങ്ങിയവയും സമിതി നിർദ്ദേശിച്ചിട്ടുണ്ട്.ലൈസൻസ് സംബന്ധിച്ച് റിസർവ് ബാങ്ക് പുതിയ വ്യവസ്ഥകൾ കൊണ്ടുവരുമ്പോൾ അവ ഉദാരമെങ്കിലും കർശനമെങ്കിലും നിലവിലെ ബാങ്കുകൾക്കും ബാധകമാക്കണം. എന്നാൽ, നിലവിലെ ബാങ്കുകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കാത്ത രീതിയിലുള്ള മാറ്റം അനുവദിക്കണമെന്നും സമിതി വ്യക്തമാക്കി. റിപ്പോർട്ട് റിസർവ് ബാങ്ക് വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ജനുവരി 15വരെ അഭിപ്രായങ്ങൾ സ്വീകരിക്കും.