ADVERTISEMENT

കൊച്ചി∙ തുണിസഞ്ചി വിവാദങ്ങൾക്കു പിന്നാലെ, ഉപയോക്താക്കളിൽനിന്ന് 5 രൂപ നിരക്കിൽ തുണി സഞ്ചി തിരികെ വാങ്ങാനുള്ള തീരുമാനവുമായി സപ്ലൈകോ. മുൻമാസങ്ങളിൽ സപ്ലൈകോ നൽകിയ സ്കൂൾ കിറ്റ്, ഓണക്കിറ്റ്, അതിജീവനക്കിറ്റുകൾ തുടങ്ങിയവയിലെ സഞ്ചികൾ ഉപയോക്താക്കൾക്കു വിൽപനശാലകളിലൂടെ തിരിച്ചേൽപിക്കാം. 5 രൂപ പണമായി നൽകുന്നതിനു പകരം,  വാങ്ങുന്ന സാധനങ്ങളുടെ ബില്ലിൽ 5 രൂപയുടെ കിഴിവു നൽകും. ഡിസംബർ 15 വരെ ഇത്തരത്തിൽ ഉപയോക്താക്കൾക്കു പഴയ തുണിസഞ്ചികൾ ‘വിൽക്കാം’. 

ടെൻഡർ പ്രകാരമുള്ള വിതരണക്കാർ സമയത്തു തുണിസഞ്ചി ലഭ്യമാക്കാത്തതിനാലാണ് ഇത്തരമൊരു നീക്കമെന്നാണ് സപ്ലൈകോയുടെ വിശദീകരണം. കിറ്റുവിതരണത്തിനാവശ്യമായ തുണിസഞ്ചി കിട്ടാത്തതിനാൽ ടെൻഡറില്ലാതെ, ഡിപ്പോ മാനേജർമാർ വഴി കുടുംബശ്രീ യൂണിറ്റുകളിൽ നിന്നു വാങ്ങാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. തുണിസഞ്ചികൾ മുഷിയാത്തതും തുന്നൽ വിട്ടുപോകാത്തതും കീറാത്തുമായിരിക്കണമെന്നു നിബന്ധനയുണ്ട്. പേരോ മറ്റു രേഖപ്പെടുത്തലുകളോ പാടില്ല.

ടെൻഡർ വിജയിയുടെ പിന്മാറ്റം അന്വേഷിക്കുന്നു

കൊച്ചി∙  ഒരു കോടി തുണിസഞ്ചികൾക്കായി സപ്ലൈകോ പർച്ചേസ് ഓർഡർ നൽകിയ കമ്പനി പിൻമാറിയതിനു പിന്നിൽ ഒത്തുകളിയുണ്ടോയെന്ന് സപ്ലൈകോ വിജിലൻസ് ആന്വേഷണം തുടങ്ങി. ബെംഗളൂരു ആസ്ഥാനമായ ഫാഷൻഫോർ എന്ന കമ്പനിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഒക്ടോബറിലെ ടെൻഡറിൽ 6.50 രൂപ ക്വോട്ട് ചെയ്ത് ഒന്നാമതെത്തിയ കമ്പനി സഞ്ചി വിതരണം ചെയ്യാതെ പിൻമാറുകയായിരുന്നു. ഇതിനെത്തുടർന്നാണ് ടെൻഡർ റദ്ദാക്കി കുടുബശ്രീ വഴി സഞ്ചി വാങ്ങാൻ സപ്ലൈകോ തീരുമാനിച്ചത്.കിറ്റ് തയാറാക്കുന്നതിനായി 10 രൂപ നിരക്കിൽ തുണിസഞ്ചി വിതരണം ചെയ്യാമെന്ന് സപ്ലൈകോ എംപ്ലോയീസ് സഹകരണ സംഘം കത്തു നൽകിയതും നിരസിച്ചാണ് കുടുംബശ്രീ യൂണിറ്റുകളുടെ മറവിൽ തമിഴ്നാട്ടിൽ നിന്നുള്ള ഗുണനിലവാരമില്ലാത്ത സഞ്ചി 13.50 രൂപയ്ക്ക് സപ്ലൈകോ വാങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com