സസ്യ പ്രോട്ടീൻ: സ്റ്റാർട്ടപ് ഫണ്ടുമായി ബീറ്റാ ഗ്രൂപ്പ്
Mail This Article
കൊച്ചി∙ കശുവണ്ടി, ബദാം, ആപ്രിക്കോട്ട് തുടങ്ങിയ നട്ടുകളിൽനിന്നും ഉണക്കമുന്തിരി പോലെയുള്ള ഡ്രൈ ഫ്രൂട്ടുകളിൽനിന്നും പ്രോട്ടീൻ വേർതിരിച്ചെടുത്ത് പൗഡർ രൂപത്തിൽ, പ്രകൃതിദത്ത പ്രോട്ടീൻ ആഗോള വിപണിയിലെത്തിക്കാൻ പ്രമുഖ കശുവണ്ടി വ്യവസായി രാജ്മോഹൻപിള്ളയുടെ ബീറ്റാ ഗ്രൂപ്പ് ഒരുങ്ങുന്നു. രാജ്യാന്തര കശുവണ്ടി– ബിസ്കറ്റ് വ്യവസായി ആയിരുന്ന രാജൻ പിള്ളയുടെ സഹോദരനാണ് രാജ്മോഹൻ പിള്ള. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി, പുതുസംരംഭകരെ പ്രോൽസാഹിപ്പിക്കാൻ തയാറാക്കിയ 100 കോടി രൂപയുടെ ഫണ്ടിന്റെ ഭാഗമാണ് ഭക്ഷ്യസംരംഭങ്ങൾ.
വിപണിയിലെ മിക്ക പ്രോട്ടീൻ ഉൽപന്നങ്ങളും രാസവസ്തുക്കളിൽനിന്നുള്ളതാകയാൽ സസ്യങ്ങളിൽനിന്നുള്ള പ്രോട്ടീന് ലോകമെങ്ങും പ്രാധാന്യമേറുകയാണെന്ന് ഏതാനും വർഷമായി നടത്തുന്ന വിപണി ഗവേഷണത്തിൽ വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ലബോറട്ടറി ഘട്ടത്തിലുള്ള ഈ ഉൽപന്നങ്ങളുടെ ഇനിയുള്ള വികസനവും ഉൽപാദനവും വിപണനവും യുവസംരംഭകർക്കു വിട്ടുകൊടുക്കും. ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളടക്കമുള്ള സംരംഭകർക്ക് ഈ അവസരം നൽകും.
ഉൽപാദനശാല ഇന്ത്യയിലാകണമെന്നില്ല. ഇൻകുബേഷൻ രീതിയാണ് കമ്പനി സ്വീകരിക്കുന്നത്. പ്ലാന്റ് പ്രോട്ടീൻ സംരംഭത്തിൽ ബീറ്റാ ഗ്രൂപ്പിനു നിയന്ത്രണമുണ്ടാകില്ല. മൂലധനനിക്ഷേപം ലഭിക്കാനും മാർക്കറ്റിങ്ങിനും സഹായം, ആവശ്യമെങ്കിൽ ചെറിയ ഓഹരിപങ്കാളിത്തം എന്നിവയാണുദ്ദേശിക്കുന്നത്. ഇന്ത്യൻ കായികവിനോദങ്ങളും യോഗയും ലോകമെങ്ങും പ്രചരിപ്പിക്കാനും ഇതേ രീതിയിൽ സംരംഭങ്ങൾക്ക് അവസരം നൽകും. യോഗയും കബഡിയുമാണ് ആദ്യഘട്ടം.