കാലിത്തീറ്റ ഗുണനിലവാരം ഉറപ്പാക്കാൻ നിയമം വരും
Mail This Article
തിരുവനന്തപുരം ∙ മറ്റു സംസ്ഥാനങ്ങളിൽ നിന്നും മറ്റും എത്തിക്കുന്ന കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കാൻ നിയമ നിർമാണം നടത്തുമെന്നു നിയമസഭയിൽ മന്ത്രി കെ.രാജു. കരടു ബിൽ തയാറാക്കിക്കഴിഞ്ഞു.
ഉയർന്ന പാലുൽപാദനം ലക്ഷ്യമിട്ടു രാജ്യത്ത് ആദ്യമാണ് ഇത്തരമൊരു വിഷയത്തിൽ നിയമനിർമാണമെന്ന് അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിനു മന്ത്രി മറുപടി നൽകി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന പാലിന്റെയും പാൽ ഉൽപന്നങ്ങളുടെയും ഗുണനിലവാരം പരിശോധിക്കാൻ പാറശാല ചെക്പോസ്റ്റിലും ലാബ് സൗകര്യം ഒരുക്കും. നിലവിൽ മീനാക്ഷിപുരത്തും ആര്യങ്കാവിലും സംവിധാനമുണ്ട്. വീടുകളിലെത്തി മൃഗങ്ങൾക്കു ചികിത്സ നൽകുന്ന മൊബൈൽ യൂണിറ്റ് സംവിധാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. കൊല്ലത്തും കോഴിക്കോട്ടുമാണ് ഇപ്പോൾ ഈ സൗകര്യം.
കാലിത്തീറ്റ നിർമാണ അസംസ്‌കൃത വസ്തുക്കളുടെ വില 50 മുതൽ 75% വരെ വർധിച്ചെങ്കിലും കാലിത്തീറ്റ വില വർധിപ്പിച്ചിട്ടില്ല. സർക്കാർ മേഖലയിൽ കേരള ഫീഡ്‌സും മിൽമയും ചാക്ക് ഒന്നിന് 70 രൂപ ഇളവിലാണു ക്ഷീര കർഷകർക്കു വിതരണം ചെയ്യുന്നത്. ലോക്ഡൗൺ കാലത്ത് 1.95 ലക്ഷം കർഷകർക്കു ചാക്കൊന്നിന് 400 രൂപ ഇളവിൽ കാലിത്തീറ്റ വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു.