ഓൺലൈൻ വായ്പകൾ നിയന്ത്രിക്കാൻ ആർബിഐ
Mail This Article
ന്യൂഡൽഹി ∙ ഡിജിറ്റൽ, മൊബൈൽ ആപ് സംവിധാനങ്ങളിലൂടെയുള്ള വായ്പകൾ നിയന്ത്രിക്കാൻ റിസർവ് ബാങ്ക് നടപടി തുടങ്ങി. ഈ മേഖലയെക്കുറിച്ചു പഠിക്കാൻ ആറംഗ സമിതിയെ നിയോഗിച്ചതായി റിസർവ് ബാങ്ക് വ്യക്തമാക്കി. എളുപ്പത്തിൽ വായ്പ ലഭ്യമാക്കാമെന്നു വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളെക്കുറിച്ച് ബാങ്ക് കഴിഞ്ഞ മാസം മുന്നറിയിപ്പു നൽകിയിരുന്നു.
റിസർവ് ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടർ ജയന്ത് കുമാർ ഡാഷ് അധ്യക്ഷനായ സമിതിയിൽ ബാങ്കിന്റെ ചീഫ് ജനറൽ മാനേജർമാരായ അജയ് കുമാർ ചൗധരി, പി.വാസുദേവൻ, മനോരഞ്ജൻ മിശ്ര, മൊണെക്സോ ഫിൻടെക് സഹസ്ഥാപകൻ വിക്രം മേത്ത, സൈബർ സുരക്ഷാ വിദഗ്ധൻ രാഹുൽ ശശി എന്നിവർ അംഗങ്ങളാണ്.
ഡിജിറ്റൽ വായ്പ മേഖലയിലെ രീതികൾ പഠിക്കുക, അനിയന്ത്രിത സംവിധാനങ്ങൾ മൂലമുള്ള വെല്ലുവിളികൾ കണ്ടെത്തുക, ആവശ്യമായ നിയന്ത്രണങ്ങൾ നിർദേശിക്കുക തുടങ്ങിയവയാണ് സമിതി ചെയ്യേണ്ടത്. 3 മാസത്തിനകം റിപ്പോർട്ട് നൽകണം.
ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വായ്പ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളുടെ പശ്ചാത്തലം വിശ്വസനീയമെന്ന് ഉറപ്പാക്കണമെന്ന് റിസർവ് ബാങ്ക് നേരത്തെ നിർദേശിച്ചിരുന്നു. ഏതു ബാങ്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനത്തിന്റെ വായ്പയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ആദ്യംതന്നെ വെളിപ്പെടുത്തണം. വ്യാജ ഇടപാടുകാർക്ക് വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു.