തിരുത്തൽവാദം മാറ്റി; വിപണി വീണ്ടും ഉയരങ്ങളിൽ
Mail This Article
കൊച്ചി ∙ തിരുത്താൻ ലഭിച്ച അവസരം രണ്ടു വ്യാപാര ദിനങ്ങളിലെ ഇടിവുകൊണ്ടു മതിയാക്കി ഓഹരി വില സൂചികകൾ മുമ്പത്തെക്കാൾ ആവേശത്തോടെ ഉയരത്തിലേക്ക്. ഒറ്റ ദിവസംകൊണ്ടു സെൻസെക്സ് 834.02 പോയിന്റും നിഫ്റ്റി 239.90 പോയിന്റും മുന്നേറിയപ്പോൾ നിക്ഷേപകരുടെ ആസ്തിമൂല്യത്തിലുണ്ടായ വർധന മൂന്നര ലക്ഷം കോടി രൂപ.
വ്യാപാരത്തിനിടയിൽ സെൻസെക്സ് 936 പോയിന്റ് ഉയർന്നു 49,500 ൽ എത്തുകയുണ്ടായി; നിഫ്റ്റി 14,546 പോയിന്റിലേക്കും. എന്നാൽ നിക്ഷേപകരുടെ ലാഭമെടുപ്പു മൂലം സൂചികകൾക്ക് ആ നിലവാരത്തിൽ ‘ക്ളോസ്’ ചെയ്യാൻ കഴിയാതെപോയി. അടിയൊഴുക്കു ശക്തമായതിനാൽ വിപണിയുടെ കുതിപ്പു തുടരുമെന്ന വിശ്വാസമാണു നിരീക്ഷകർ പങ്കുവയ്ക്കുന്നത്.
1,96,19,149.34 കോടി രൂപയാണ് ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള
കമ്പനികളുടെ ആകെ വിപണി മൂല്യം.
കുതിപ്പിനു പിന്നിൽ ഡോളർ പ്രവാഹം
വിപണിയുടെ അടങ്ങാത്ത ആവേശത്തിനു പിന്നിലെ പ്രധാന കാരണം വിദേശ ധനസ്ഥാപനങ്ങളിൽനിന്നുള്ള പണപ്രവാഹമാണ്. ഇക്കഴിഞ്ഞ 19 ദിവസത്തിനകം വിപണിക്കു ലഭിച്ച വിദേശ നിക്ഷേപം 14,000 കോടിയോളം രൂപയ്ക്കു തുല്യം. എന്നാൽ വിദേശ നിക്ഷേപത്തിനു പുറമെ ഇക്കാരണങ്ങളും വിപണിക്കു പ്രചോദനമായി: കമ്പനികളിൽനിന്നുള്ള മികച്ച പ്രവർത്തന ഫല റിപ്പോർട്ടുകൾ വിദേശ വിപണികളിൽ പ്രകടമായ പ്രസരിപ്പ് കേന്ദ്ര ബജറ്റ് സംബന്ധിച്ച പ്രതീക്ഷകൾ കോവിഡ് വാക്സീൻ പ്രയോഗത്തിന്റെ വ്യാപനം