ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ നൂതന ആശയ സൂചികയിൽ (ഇന്നവേഷൻ ഇൻഡെക്സ്) കേരളം അഞ്ചാം സ്ഥാനത്ത്. കഴിഞ്ഞ വർഷം 6–ാം സ്ഥാനത്തായിരുന്ന കേരളം ഒരു സ്ഥാനം മെച്ചപ്പെടുത്തി. നിതി ആയോഗ് തയാറാക്കിയ റിപ്പോർട്ടിൽ 100ൽ 30.58 ആണു കേരളത്തിന്റെ സ്കോർ. 42.50 ഉള്ള കർണാടകയാണ് ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര(38.03), തമിഴ്നാട്(37.91), തെലങ്കാന(33.23) എന്നിവയാണു യഥാക്രമം 2 മുതൽ 4 വരെ സ്ഥാനങ്ങളിൽ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സൂചികയിൽ ഏറെ മുന്നിലെത്തിയതെന്നതും ശ്രദ്ധേയം. 

കേന്ദ്രഭരണ പ്രദേശങ്ങളിൽ മുന്നിലുള്ള ഡൽഹിയാണ് രാജ്യത്ത് ഏറ്റവും മികച്ച സ്കോർ നേടിയത്. 46.60. വടക്കു കിഴക്കൻ, മലമ്പ്രദേശ സംസ്ഥാനങ്ങളിൽ ഹിമാചൽ പ്രദേശ്(25.06) ഒന്നാം സ്ഥാനവും ഉത്തരാഖണ്ഡ്(23.50) രണ്ടാം സ്ഥാനവും നേടി. സംസ്ഥാനങ്ങളിൽ ജാർഖണ്ഡ്(17.12), ഛത്തീസ്ഗഡ്(15.77), ബിഹാർ(14.48) എന്നിവയാണ് ഏറ്റവും പിന്നിൽ. ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സിന്റെ മാതൃകയിലാണു സൂചികയെന്നു നിതി ആയോഗ് വൈസ് ചെയർമാൻ ഡോ. രാജീവ് കുമാർ, സിഇഒ അമിതാഭ് കാന്ത് എന്നിവർ പറഞ്ഞു. 

വിവരസാങ്കേതിക വിദ്യയുടെ കയറ്റുമതി, വലിയ സാമ്പത്തിക നിക്ഷേപങ്ങൾ എന്നിവയിൽ കർണാടക മുന്നിലാണെന്നും വിദേശ നിക്ഷേപങ്ങളുടെ വരവ് കർണാടകയെ ഏറെ സഹായിച്ചുവെന്നും സൂചിക വ്യക്തമാക്കുന്നു. 

രാജ്യ പുരോഗതിയിലും ജനജീവിതം മെച്ചപ്പെടുത്തുന്നതിലും നൂതന ആശയങ്ങൾ നടപ്പാക്കുന്നതിലുള്ള നടപടികൾ പരിശോധിച്ചാണു സൂചിക തയാറാക്കുന്നത്. റിസർച്ച് ലാബുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബിസിനസ് ക്ലസ്റ്ററുകൾ, സുരക്ഷിത–നിയമ പരിസ്ഥിതി എന്നിവയെല്ലാം പരിഗണിക്കുന്നുണ്ട്. 

മനുഷ്യമൂലധനം, നിക്ഷേപങ്ങൾ, നോളജ് വർക്കർമാർ, ബിസിനസ് അന്തരീക്ഷം, സുരക്ഷ നിയമ പരിരക്ഷ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കേരളം ഒന്നാം സ്ഥാനത്തുണ്ട്(36.97). കഴിഞ്ഞ വർഷം ഈ ഗണത്തിൽ നാലാമതായിരുന്നു. നൂതനാശയങ്ങൾ അടിസ്ഥാനമാക്കിയുള്ള വ്യാവസായികാന്തരീക്ഷം  ഒരുക്കുന്നതിലും കേരളം (37.12) ഒന്നാമതുണ്ട്. മാനവശേഷിയിൽ തമിഴ്നാട് ഒന്നാമതെത്തിയപ്പോൾ കേരളം രണ്ടാമതാണ്. നിക്ഷേപത്തിന്റെ കാര്യത്തിൽ കേരളം 7–ാം സ്ഥാനത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com