പത്തുമാസം കൊണ്ട് ഖാദി ബോർഡ് വിറ്റത് 25 കോടിയുടെ മാസ്ക്
Mail This Article
കണ്ണൂർ ∙ കോവിഡ് കാലത്ത് മനുഷ്യനെന്ന പോലെ ഖാദി ബോർഡിനും തുണയായി ‘മാസ്ക്’. മാർച്ച് മുതൽ ഇതുവരെ ഖാദി ബോർഡ് വിറ്റഴിച്ചത് 25 കോടി രൂപയുടെ മാസ്ക്. ഇതിൽ 23 കോടി രൂപയുടെ മാസ്ക് ഓർഡറും സംസ്ഥാന സർക്കാരിന്റേതായിരുന്നു. 2 കോടി രൂപയുടെ ഓർഡർ മറ്റുള്ളവരിൽ നിന്നു വന്നതാണ്. 2.5 കോടി മാസ്കാണ് ഇതുവരെ ബോർഡ് നിർമിച്ചത്. ഒരു മീറ്റർ തുണിയിൽ നിന്ന് 20 മാസ്ക് വീതം നിർമിച്ചു.
വിവിധ വകുപ്പുകളിലേക്കായിരുന്നു സർക്കാർ ഓർഡർ. സർക്കാർ കിറ്റുകളിലും ഖാദി മാസ്ക് വിതരണം ചെയ്തിരുന്നു. ഖാദി ബോർഡിന്റെ ഷോറൂം മുഖേനയും മാസ്ക് വിറ്റഴിച്ചു. സർക്കാരിന് 12.50 രൂപയ്ക്കാണു മാസ്ക് വിറ്റത്. ഷോറൂം മുഖേനയുള്ള വിൽപനയിൽ തുണിയുടെ വിലയ്ക്കനുസരിച്ചു മാറ്റം വന്നിട്ടുണ്ട്.
വിറ്റഴിക്കാൻ കഴിയാതെ കെട്ടിക്കിടന്ന തുണികളാണ് മാസ്ക് ആക്കി മാറ്റിയത്. ഖാദി മാസ്ക് നിർമാണം ബോർഡിന് ഏറെ ആശ്വാസകരമായെന്നും കോവിഡ് കാലത്തു ജീവനക്കാർക്കു തൊഴിൽ നൽകാൻ സാധിച്ചെന്നും ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭന ജോർജ് പറഞ്ഞു.