സ്വിഫ്റ്റ് കമ്പനി: തൃശൂർ ദീർഘദൂര സർവീസുകളുടെ ഹബ് ആകും
Mail This Article
തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ ദീർഘദൂര സർവീസുകളുടെ ഹബ് ആയി തൃശൂർ മാറും. കേരളത്തിന്റെ എല്ലാ ഭാഗത്തേക്കും തൃശൂർ കേന്ദ്രീകരിച്ചാകും ദീർഘദൂര സർവീസുകൾ ഓപ്പറേറ്റ് ചെയ്യുക. കെഎസ്ആർടിസിയിൽ പുതുതായി രൂപീകരിക്കുന്ന സ്വിഫ്റ്റ് കമ്പനി വരുന്നതോടെയാണ് ഇൗ മാറ്റങ്ങൾ ഉണ്ടാകുക. ഇന്നലെ മന്ത്രിസഭയിൽ സ്വിഫ്റ്റ് എന്ന കമ്പനി രൂപീകരണത്തിന് അനുമതി ലഭിച്ചതോടെ തുടർനടപടികളിലേക്കും കടന്നു.
കെഎസ്ആർടിസിക്കും സ്വിഫ്റ്റിലും മികച്ച പ്രഫഷനൽ സംഘത്തെ നിയമിക്കുന്നതിനും തീരുമാനമായി. ഭരണവിഭാഗത്തിനു പുറമേ അക്കൗണ്ടിങ് , ഓപ്പറേഷൻ എന്നീ മൂന്നു മേഖലകളിലാണു മുൻപരിചയമുള്ള പ്രഫഷനൽ ഉദ്യോഗസ്ഥരെ പുറത്തു നിന്നു നിയമിക്കുക. സ്വിഫ്റ്റ് കമ്പനിയിൽ നിയമനം താൽക്കാലികമായിരിക്കും. പ്രത്യേക മാനദണ്ഡ പ്രകാരമായിരിക്കും താൽക്കാലിക നിയമനം. തിരുവനന്തപുരത്തു നിന്നു കണ്ണൂരിലേക്കു പോകേണ്ട യാത്രക്കാർക്ക് കണ്ണൂർ ടിക്കറ്റ് എടുത്താലും തൃശൂരിൽ ഇറങ്ങി അവിടെ വിശ്രമത്തിനുള്ള സമയം നൽകും.
യാത്ര ചെയ്ത ബസിൽത്തന്നെ തുടർയാത്ര ചെയ്യണമെന്നില്ല. കണ്ണൂരിലേക്കുള്ള മറ്റു ബസിലും യാത്ര ചെയ്യാം. ദീർഘദൂര യാത്രക്കാർക്കെല്ലാം ഇങ്ങനെ ഒരേ ടിക്കറ്റിൽ ബസ് മാറ്റത്തിന് അവസരം ലഭിക്കും. തൃശൂർ ഹബ് ആണെങ്കിലും ജില്ലാ ആസ്ഥാനങ്ങളിലും മറ്റു പ്രധാന ബസ് സ്റ്റാൻഡുകളിലും ഇത്തരം ബസ് മാറ്റത്തിന് അവസരമുണ്ടാകും. ജില്ലാ ആസ്ഥാനത്തു നിന്നു മറ്റിടങ്ങളിലേക്കു പോകുന്നതിന് അവിടേക്കുള്ള ടിക്കറ്റും യാത്ര തുടങ്ങുന്ന സ്ഥലത്തു നിന്നു തന്നെ എടുക്കാം.
കെഎസ്ആർടിസിക്കു വാടക
ബസ് റൂട്ട്, പരിപാലനം, ബസ് എന്നിങ്ങനെ കെഎസ്ആർടിസിയിൽ നിന്നെടുക്കുന്ന എല്ലാ കാര്യങ്ങൾക്കും സ്വിഫ്റ്റ് കമ്പനിയിൽ നിന്നു വാടക കെഎസ്ആർടിസിക്കു ലഭ്യമാക്കും. സ്വിഫ്റ്റിൽ ആദ്യഘട്ടത്തിൽ നിലവിൽ കെഎസ്ആർടിസിയിൽ ഓടുന്ന സ്കാനിയ, വോൾവോ സൂപ്പർ ഡീലക്സ്, സൂപ്പർ ഫാസ്റ്റ് വിഭാഗത്തിലെ 236 ബസുകളാണ് ഓടുക.